ശിവഗിരി: ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനം പാടില്ല എന്ന ഗുരുദേവസങ്കല്പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജാതിയും മതവും നോക്കാതെ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. 84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ആഗോളപ്രസക്തി ഉണ്ടെന്ന് പറയുന്ന പുതിയ ഭരണാധികാരികളാണ് നമുക്കുള്ളത്. 1988ല്‍ അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിയും വേദിയിലുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി പരിപാടിക്കെത്തിയില്ല. പിറ്റേന്ന് പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ ബുദ്ധിരാക്ഷസനെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവെഴുതിയ ലേഖനത്തില്‍ ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയുമൊക്കെ ജീവിച്ചിരുന്ന കാലത്ത് പ്രസക്തി ഉണ്ടാകുമെന്നും എന്നാല്‍ ഇപ്പോള്‍ അവരുടെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവം കൈവന്നിരിക്കുന്നു എന്നുമാണ് പറഞ്ഞത്.
അതേസമയം അന്ന് പങ്കെടുത്ത അദ്വാനിയാകട്ടെ താന്‍ ഗുരുദേവനെകുറിച്ച് ആദ്യമായി അറിഞ്ഞത് കറാച്ചിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍എസ്എസ് ശാഖ വഴിയാണെന്ന് പറഞ്ഞു. ശാഖയിലെ പ്രാതസ്മരണ ചൊല്ലുന്നതില്‍ നിന്നുമാണ് ആദിശങ്കരനെയും ഗുരുദേവനെയുംപറ്റി മനസ്സിലാക്കിയത്. ഇത്രയും മഹാനായ യോഗിയുടെ തീര്ത്ഥാടനസന്നിധിയില് പങ്കെടുക്കാന്‍ അവസരം ലഭിച്ചത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഗുരുവിന്റെ ആശയങ്ങളെ പിന്തിരിപ്പന് എന്ന് വിളിച്ചവരാണ് ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകനിലവാരത്തിലുള്ളതാണെന്ന് പറയുന്നത്. ഈ മാറ്റം വളരെ വലുതാണ്. ഇതാണ് വേണ്ടിയിരുന്നത്. പക്ഷേ, ഇപ്പോള്‍ നിലപാട് മാറ്റിയവരെ പുരോഗമനക്കാരെന്നും നിലപാട് മാറ്റാതിരിക്കുന്നവരെ പിന്തിരിപ്പരെന്നും പ്രചരിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍പോലും ഇപ്പോള്‍ പറയുന്നത് ഗുരുദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള നയമാണ് അവര്‍ പിന്തുടരുന്നതെന്നാണ്.
അങ്ങനെയെങ്കില്‍ ആദ്യം ചെയ്യേണ്ടത് ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രതേ്യക കള്ളികളുണ്ടാക്കി ആനുകൂല്യങ്ങള്‍ നല്‍കാതെ എല്ലാ മതങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ഒരുപോലെ ലഭ്യമാക്കണം. അതോടൊപ്പം അദ്വൈത സിദ്ധാന്തത്തിന്റെ ലളിതരൂപമായ ദൈവദശകത്തിന് അംഗീകാരം നല്‍കണം. കുറഞ്ഞപക്ഷം ദൈവദശകം വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണം. ഒ. രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: