വെള്ളിമൂങ്ങ’ ഐശ്വര്യം കൊണ്ടുവരുന്ന പക്ഷിയാണെന്ന് ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിന്റെ യുക്തിയെന്തായാലും ജിബു ജേക്കബ് എന്ന സിനിമ സംവിധായകന്റെ ജീവിതത്തിലേക്ക് ഈ പാവം പക്ഷി സമൃദ്ധമായി ഐശ്വര്യം പ്രദാനം ചെയ്തുവെന്ന് സമീപകാല മലയാള സിനിമാ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 2014ല്‍ ബിജുമേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ ആ വര്‍ഷത്തെ മൂന്നോ നാലോ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി. സംവിധായകന് മാത്രമല്ല, ബിജുമേനോന്റെ സിനിമാ ജീവിതത്തിലും രജതരേഖ വരച്ചാണ് വെള്ളിമൂങ്ങ പറന്നു പൊങ്ങിയത്.
‘ദ്യശ്യ’ത്തിന്റെ വന്‍വിജയത്തിനു ശേഷം മോഹന്‍ലാല്‍-മീന ജോഡികള്‍ ഒന്നിക്കുന്ന ചിത്രം ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ജിബു ജേക്കബിന്റെ രണ്ടാം സംവിധാന സംരംഭമാണ്. പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ സാലു ജോര്‍ജ്ജിന്റെ ശിഷ്യനായ ജിബു ജേക്കബ് നാല്പതോളം ചിത്രങ്ങളുടെ സ്വതന്ത്ര ഛായാഗ്രഹണം നിര്‍വഹിച്ചതിനുശേഷമാണ് വെള്ളിമൂങ്ങയിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞത്. മുന്തിരി വള്ളികളെക്കുറിച്ച് ജിബു ജേക്കബ് ജന്മഭൂമിയോട്:
വി.ജെ. ജയിംസിന്റെ പ്രശസ്തമായ ചെറുകഥയില്‍ നിന്നാണല്ലോ ‘മുന്തിരി വള്ളികള്‍’ പിറവിയെടുത്തത്. ഇക്കാലത്ത് സാഹിത്യമൂല്യമുള്ള കഥകള്‍ സിനിമയാകുമ്പോള്‍?
സത്യത്തില്‍ വി.ജെ. ജയിംസിന്റെ ‘പ്രണയോപനിഷത്ത്’ ഞാന്‍ വായിച്ചിട്ടുണ്ടായില്ല. തിരക്കഥാകൃത്ത് സിന്ധു രാജാണ് ഈ കഥയെക്കുറിച്ച് എന്നോട് പറയുന്നത്. അതിന്റെ സിനിമാ സാധ്യതകള്‍ ബോധ്യമായപ്പോഴാണ് കഥ ഞാന്‍ വായിച്ചത്. പ്രണയം നഷ്ടപ്പെട്ട ഉലഹന്നാന് പ്രണയത്തെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചെറുകഥയിലുള്ളത്. ഈ ബേസിക് കണ്‍സപ്റ്റ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. പിന്നെ സിന്ധു രാജും ഞാനും ചേര്‍ന്ന് സിനിമയ്ക്കുവേണ്ടി ഒരു പ്ലോട്ട് ഉണ്ടാക്കി. അനുയോജ്യരായ മറ്റു കഥാപാത്രങ്ങളേയും കണ്ടെത്തി. ചെറുകഥയുടെ ഫോര്‍മാറ്റില്‍ നിന്ന് സിനിമയുടെ ഫോര്‍മാറ്റിലേക്കുള്ള പരിവര്‍ത്തനം ശ്രമകരമായ ഒരു ജോലിയായിരുന്നു.
ഈ പ്രൊജക്ടിലേക്ക് ജിബു ജേക്കബ് ക്ഷണിക്കപ്പെടുകയായിരുന്നു എന്നു കേള്‍ക്കുന്നു?
അതെ. അതാണ് വാസ്തവം. ലാലേട്ടനും നിര്‍മാതാവും, തിരക്കഥാകൃത്തും ചേര്‍ന്ന ഗ്രൂപ്പിലേക്ക് എന്നെ വിളിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വെള്ളിമൂങ്ങ എനിക്കു തന്ന ഏറ്റവും വലിയ അവാര്‍ഡാണ് ഈ ചിത്രം. ഓസ്കര് അവാര്‍ഡിനേക്കാള്‍ ഞാന്‍ അത് വിലമതിക്കുന്നു. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹല്‍ലാലിന്റെ ഒരു സിനിമ ചെയ്യുക എന്നത് സ്വപ്നം മാത്രമായിരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുന്നത്.
ക്യാമറയ്ക്കു മുന്നില്‍ ജിബുവിനെ വിസ്മയിപ്പിച്ച രണ്ടു നടന്മാരാണ് മോഹന്‍ലാലും തിലകനും. മോഹന്‍ലാലിനെ സംവിധായകന് എന്ന നിലയില്‍ നിയന്ത്രിക്കേണ്ടി വന്നപ്പോള്‍?
മോഹന്‍ലാലിനെ ഡയറക്ട് ചെയ്തു എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. സംവിധായകന്റെ തൊപ്പിവച്ച് വിലസാന്‍ ആഗ്രഹിക്കുന്ന സംവിധായകനല്ല ഞാന്‍. എനിക്കൊരു ടീമുണ്ട്. ആ ടീമില്‍ ഒരുവനായി നിന്നുകൊണ്ട് അവരുടെ കൂടി അഭിപ്രായങ്ങളും ആശയങ്ങളുമറിഞ്ഞ് ചിത്രത്തെ എങ്ങനെ മികച്ചതാക്കാമെന്നാണ് എന്റെ ശ്രമം. ലാലേട്ടനാണെങ്കില്‍ നമ്മള് പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് നല്‍കുന്നത്. ഉലഹന്നാന് എന്ന കഥാപാത്രത്തെ വളരെ നന്നായി അദ്ദേഹം പഠിച്ചാണ് അഭിനയിക്കാനെത്തുന്നത്. ഷോട്ട് വെച്ചിട്ട് ആക്ഷന്‍ പറയുന്ന മാത്രയില്‍ മോഹന്‍ലാല്‍ എന്നയാള്‍ ഉലഹന്നാനായി മാറുകയാണ്. അത്രമാത്രം പഠിച്ചിട്ടുണ്ട് അദ്ദേഹം. നമുക്കൊക്കെ അളക്കാന്‍ പറ്റാത്തത്ര അഭിനയവൈഭവമുള്ള കലാകാരനാണ് മോഹന്‍ലാല്‍.
കഥാപാത്രങ്ങളെ നിയന്ത്രിക്കാറില്ലെന്നാണോ.?
നടന്മാരെ നിയന്ത്രിക്കേണ്ടിടത്ത് നിയന്ത്രിക്കുക തന്നെ വേണം. മോഹന്‍ലാലിനെപ്പോലൊരാള്‍ക്ക് കഥാപാത്രത്തിന്റെയും അഭിനയത്തിന്റെയുമൊക്കെ അതിര് വരമ്പുകള്‍ നന്നായി അറിയാം. ഓരോ നോട്ടത്തിനും ഓരോ ചലനത്തിനുമൊക്കെ പ്രത്യേക ദിശനല്‍കുന്ന ലാലേട്ടന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ അപ്രസക്തമാണ്, വലിയൊരു പരിധി വരെ.
മോഹന്‍ലാലിന്റെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വരുന്നതുകൊണ്ട് ‘മുന്തിരി വള്ളികള്‍..’ ഒരു ഇന്‍സ്റ്റന്റ് ഹിറ്റ് ആകുമെന്നാണ് ജനങ്ങള്‍ക്കിടയിലെ സംസാരം?
ഭൂരിപക്ഷം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന സിനിമയാണ് ഹിറ്റാകുന്നത്. എഴുപത്, എണ്‍പത് ശതമാനം പേരും ഇഷ്ടപ്പെടുന്ന ചിത്രം. ‘ഒപ്പ’ത്തില്‍ നിന്നും ‘പുലിമുരുക’നില് നിന്നും വ്യത്യസ്തമായ ചിത്രമാണ് ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’. പ്രിയദര്ശന് സാര്‍ ഒരിക്കലും മലയാളത്തില്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ് ഒപ്പം’. ‘പുലിമുരുകന്’ ഒരു മാസ് സിനിമയാണ്. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലാലേട്ടനെ അങ്ങനെയൊരു കഥാപാത്രമായി നമ്മള് കാണുന്നത്. ഇതെല്ലാം കഴിഞ്ഞ്’ മുന്തിരി വള്ളികളില്‍…’ ഉലഹന്നാന് എന്ന സാധാരണക്കാരനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ‘ഒപ്പ’ത്തിന്റേയും ‘പുലിമുരുക’ന്റേയും വന്‍വിജയം ചിത്രത്തിന് തീര്‍ച്ചയായും ഗുണം ചെയ്യും.
നാല്പതോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച താങ്കള്‍ സംവിധായകനായപ്പോള്‍ ആരാണ് ഛായാഗ്രാഹകന്‍?.
സംവിധാനം എല്ലാ ഉത്തരവാദിത്ത്വവും തലയിലുള്ള ജോലിയാണ്. അതിന്റെ കൂടെ ക്യാമറാമാന്റെ ജോലി കൂടി ചെയ്യുക എന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. വര്‍ഷങ്ങളായി ഒരുമിച്ചു ജോലി ചെയ്യുന്നവരാണ് ഇപ്പോഴും കൂടെയുള്ളത്. എന്റെ മനസ്സിലുള്ളതെന്താണെന്ന് നല്ലതുപോലെ അറിയാവുന്നവരാണ് അവരെല്ലാം. ഞാന്‍ ചെയ്യുന്നതുപോലെ തന്നെ അവര്‍ ആ ജോലി ചെയ്തോളും.
സിനിമയിലെ മാറ്റങ്ങളെക്കുറിച്ച്?
സാങ്കേതികമായി സിനിമ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റലായി എന്നത് വിപ്ലവമാണ്. ഓരോ ദിവസവും വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മള് അപ്ഡേറ്റായില്ലെങ്കില്‍ നിലനില്പ് ബുദ്ധിമുട്ടാകും. ഇന്നുപയോഗിക്കുന്ന ക്യാമറ തന്നെ ഒരാഴ്ച്ച കഴിഞ്ഞാല്‍ പുതിയ ഫീച്ചേഴ്സുമായിട്ടാണ് വരുന്നത്. എനിക്കറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നാണ് പഠിക്കുന്നത്.
പലരും തള്ളിപ്പറഞ്ഞ കഥയാണല്ലോ വെള്ളിമൂങ്ങയുടേത്?
ആരൊക്കെ തള്ളിക്കളഞ്ഞെങ്കിലും എനിക്ക് ആ തിരക്കഥയില്‍ വിശ്വാസമുണ്ടായിരുന്നു അതുകൊണ്ടാണ് മനസ് തളരാതെ വെള്ളിമൂങ്ങ സിനിമയാക്കാന്‍ വര്‍ഷങ്ങള്‍ ഞാന്‍ പണിയെടുത്തത്.
ഗുരുവില്‍ നിന്ന് പഠിച്ച പാഠങ്ങള്‍?
അച്ചടക്കവും, കഠിനാധ്വാനവും, ആത്മാര്‍ത്ഥതയും. സാലു ജോര്‍ജ്ജ് സാറിന്റെ കൂടെ നില്ക്കുമ്പോള് കഠിനാധ്വാനം ചെയ്യാതെ നിവൃത്തിയില്ല. എല്ലാക്കാര്യത്തിലും ക്യത്യമായ ചിട്ടയുള്ളയാളാണ് അദ്ദേഹം. എന്നെയൊക്കെ ചിലപ്പോള്‍ സെറ്റില്‍ കയറ്റാതെ പുറത്തു നിര്‍ത്തിയിട്ടുണ്ട്. ആ ശിക്ഷയെല്ലാം പിന്നീടെനിക്ക് ഗുണമായി.
വിജയത്തില്‍ നിന്ന് വിജയത്തിലേക്കുള്ള കുതിപ്പിലും തനി നാട്ടിന്‍പുറത്തുകാരന്റെ ലാളിത്യവും വിനയവും ജിബു ജേക്കബിന്റെ വാക്കുകളിലും പ്രവര്‍ത്തിയിലും ദൃശ്യമാണ്. പ്രാര്‍ത്ഥനയോടെ അടുത്ത സിനിമയുടെ ചര്‍ച്ചകളിലേക്ക് പോകുമ്പോള്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം അദ്ദേഹത്തിന്റെ വഴികളെ ദീപ്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: