ന്യൂദല്‍ഹി: നിര്‍ണായക തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുമ്പോള് സമാജ്വാദി പാര്‍ട്ടിയിലെ പൊട്ടിത്തെറിയുടെ കാരണങ്ങള്‍ എന്താകും? മാസങ്ങളായുള്ള ചോദ്യത്തിന് പല ഉത്തരങ്ങളാണ്. കുടുംബ കലഹം പാര്‍ട്ടിയിലേക്ക് വ്യാപിച്ചുവെന്നാണ് തുടക്കം മുതല്‍ വിലയിരുത്തല്‍.
അഖിലേഷിന്റെ രണ്ടാനമ്മ സാധനാ ഗുപ്ത മുലായത്തെ അഖിലേഷിനെതിരെ തിരിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. മുലായത്തിന്റെ സഹോദരനായ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാലിനെ ഇതിന് കൂട്ടുപിടിക്കുന്നതായും എംഎല്‍എ ഉദയ്വീര് സിങ് തുറന്നടിച്ചിരുന്നു. അഖിലേഷിനെ വെട്ടി മകനെയും മരുമകളെയും പാര്‍ട്ടിയില്‍ പ്രതിഷ്ഠിക്കാനാണ് സാധനയുടെ നീക്കമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
അമര്‍ സിങ്ങിന്റെ തിരിച്ചു വരവാണ് മറ്റൊരു കാരണം. അഖിലേഷിന്റെ എതിര്‍പ്പ് മറികടന്നാണ് ശിവ്പാലും മുലായവും രാഷ്ട്രീയ ദല്ലാളായി പേരു കേട്ട അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് രാജ്യസഭാംഗമാക്കിയത്. മാഫിയാ തലവന്‍ മുക്താര്‍ അന്‍സാരിയുടെ ക്വാമി ഏകതാ ദളിനെ എസ്പിയുമായി ലയിപ്പിച്ചതും അഖിലേഷ് എതിര്‍ത്തു. അഖിലേഷിനെ നീക്കി ശിവ്പാലിനെ സംസ്ഥാന അധ്യക്ഷനാക്കിയതും ഭിന്നത രൂക്ഷമാക്കി.
ഉള്‍പ്പാര്‍ട്ടി പോര് നാടകമാണെന്ന വിലയിരുത്തലും തുടക്കം മുതലുണ്ട്.അഖിലേഷിന്റെ പുറത്താകലും മണിക്കൂറുകള്‍ക്കുള്ളിലെ തിരിച്ചുവരവും ഇത് ബലപ്പെടുത്തുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കാര്യമായ നേട്ടമൊന്നും അഖിലേഷിനും എസ്പിക്കും അവകാശപ്പെടാനില്ല. അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടകള്‍ അരങ്ങുവാണ സംസ്ഥാനത്ത് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എണ്‍പതില്‍ 73 സീറ്റുകള്‍ ബിജെപി നേടി. പരാജയം കണ്മുന്നില് കാണുകയാണ് മുലായവും മകനും. ഭരണ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും അഖിലേഷ് ജനകീയ നേതാവെന്ന് വരുത്തിത്തീര്‍ക്കാനും ആസൂത്രണം ചെയ്ത നാടകമെന്നാണ് ആക്ഷേപം.
അഖിലേഷിന്റെ ബദല്‍ സ്ഥാനാര്‍ത്ഥി പട്ടികയും സംശയം ജനിപ്പിക്കുന്നു. 275 സ്ഥാനാര്‍ത്ഥികളെയാണ് അഖിലേഷ് പ്രഖ്യാപിച്ചത്. ഇതില്‍ 75 ശതമാനം പേരും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരാണ്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കപ്പെട്ടതോടെ അഖിലേഷ് അനിഷേധ്യ നേതാവായി ഉയര്‍ന്നതായാണ് അവകാശവാദം. അണികളെ വൈകാരികമാക്കി അഖിലേഷിനൊപ്പം നിര്‍ത്താനും സാധിച്ചു. ഇനി അഖിലേഷിനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് നേരിടാനാകും തീരുമാനം. പാര്‍ട്ടിയിലെ പോര് നാടകമാണെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: