തിരുവനന്തപുരം: തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍പ്പാതയ്ക്ക് സാധ്യതയേറി. ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രബജറ്റില്‍ ഉണ്ടായേക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ആഭ്യന്തരമന്ത്രിമാരുടെ യോഗം അതിവേഗ റെയില്‍പ്പാത ഉഡുപ്പിവരെ നീട്ടാന്‍ റെയില്‍വേയോട് സഹായംതേടാന് തീരുമാനിച്ചത് ശുഭസൂചനയാണ്. 2017-ലെ കേന്ദ്ര ബജറ്റില്‍ പദ്ധതിക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്‍ക്കാരും അതിവേഗ റെയില്‍ കോര്‍പ്പറേഷനും.
ജപ്പാന് ധനസഹായത്തോടെ അഹമ്മദാബാദ്-മുംബൈ അതിവേഗ റെയില്‍പ്പാതയുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചിരുന്നു. നോട്ട് പിന്‍വലിക്കല്‍ മൂലം ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ വന്‍കിട പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.
പാതയ്ക്ക് അനുമതി ലഭിച്ചാല്‍ ഒമ്പതുവര്‍ഷം കൊണ്ട് പണിപൂര്ത്തിയാക്കാനാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രൂപം കൊടുക്കുന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍ രൂപീകരിച്ചാണ് അതിവേഗ റെയില്‍പ്പാത നടപ്പാക്കുന്നത്.
ഏതാണ്ട് 1,27,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന നികുതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒഴിവാക്കിയാല്‍ ഏതാണ്ട് 6000 കോടി രൂപ പദ്ധതി ചെലവില്‍ നിന്ന് കുറയ്ക്കാനാകും. പദ്ധതി നടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാന് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഏജന്‍സിയുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: