തൊടുപുഴ: സംസ്ഥാനത്ത് 1600ല്‍ അധികം പോലീസുകാരുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാക്കിയിട്ട് 10 ദിവസം പിന്നിടുന്നു. നമ്പറുകള്‍ ഉപയോഗിക്കാനാകാതെ ഉദ്യോഗസ്ഥര്‍ കുഴയുകയാണ്. സ്റ്റേഷന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ എസ്ഐമാരും ഇക്കൂട്ടത്തില്‍പ്പെടും.
അവശ്യ സേവനങ്ങള്‍ക്കടക്കം ഏത് സമയവും വിളിച്ചാല്‍ ലഭിക്കേണ്ട നമ്പറുകളാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് അനുവദിച്ച് നല്കിയ ബിഎസ്എന്‍എല്‍ സിമ്മുകളാണ് ഇവ. സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് വിവരം. ഇടുക്കിയില്‍ മാത്രം ഉപ്പുതറ, ദേവികുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ എസ്ഐമാരുടെ നമ്പറുകള്‍ ഇങ്ങനെ റദ്ദാക്കപ്പെട്ടു.
ഔദ്യോഗിക നമ്പറുകള്‍ മുന്‍പ് ഇരുന്നവരുടെ പേരില്‍ നിന്ന് മാറ്റുന്നതിനും ഉപയോഗശൂന്യമായവ കണ്ടെത്തുന്നതിനുമായി നിലവിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത്തരത്തില്‍ നല്കിയ പേപ്പറുകള്‍ നഷ്ടപ്പെട്ടതാണ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കണക്ഷന് റദ്ദാകാന്‍ കാരണം. അതത് ജില്ലയില്‍ ഇത്തരത്തില്‍ ശേഖരിക്കുന്നവ എസ്പി ഓഫീസിലും അവിടെ നിന്ന് ഹെഡ് ക്വാര്ട്ടേഴ്സിലേക്കുമാണ് അയച്ചിരുന്നത്. ഇവിടെ നിന്നാണ് ബിഎസ്എന്‍എല്ലിന് കൈമാറിയത്. ഇതില്‍ പറ്റിയ പാകപ്പിഴയാണ് ഇത്തരമൊരു ഗുരുതര പ്രശ്നത്തിന് കാരണമായത്. മറ്റ് ജില്ലകളിലും താഴെ തട്ടിലുള്‍പ്പെടെ ഇത്തരത്തില്‍ നമ്പറുകള്‍ റദ്ദായിട്ടുണ്ട്.
സംസ്ഥാനത്താകെ 40,000 ല്‍ അധികം നമ്പറുകളാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി അനുവദിച്ചിരുന്നത്. സി.യു.ജി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ക്ളോസ്ഡ് യൂസര്‍ ഗ്രൂപ്പ് എന്ന മൊബൈല്‍ ജിഎസ്എം സേവനമാണ് പോലീസ് സേന മുഴുവന്‍ ഉപയോഗിക്കുന്നത്. ഇതിലെ ഉപഭോക്താക്കള്‍ക്ക് പരസ്പരം സൗജന്യമായി വിളിക്കാനും മെസേജ് അയക്കാനും ആകും. നിലവില്‍ 2 ജിബി ഡേറ്റയും മാസം ഇത്തരത്തില്‍ നല്‍കുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ പിടിപ്പ് കേട് മൂലം പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം വിളിക്കുന്നതിന് പോലും സ്വകാര്യ നമ്പറിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
മൂന്ന് ദിവസത്തിനകം എല്ലാം ശരിയാകുമെന്നാണ് പോലീസിലെ ഉന്നതര്‍ നല്കുന്ന വിവരം. ചെലവ് ചുരുക്കല്‍ മൂലം സ്വന്തം പൈസ മുടക്കി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഫോണ്‍ വിളിക്കേണ്ടി വരുന്നത് പോലീസ് സേനയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: