ന്യൂദല്‍ഹി: ബാലികേറാമലയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ച വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഓരോന്നായി കീഴടക്കുകയാണ് ബിജെപി. 34.22 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ആസാമില്‍ 60 സീറ്റ് നേടി ബിജെപി ആദ്യമായി അധികാരത്തിലെത്തിയത് അമ്പരപ്പിച്ചിരുന്നു. വെറും അഞ്ച് സീറ്റില്‍ നിന്നാണ് അറുപതിലേക്ക് ബിജെപി കുതിച്ചത്.
മുഖ്യമന്ത്രി ഉള്‍പ്പെടെ ഭൂരിഭാഗം എംഎല്‍എമാരും ബിജെപിയിലെത്തിയതോടെ അരുണാചലിലും ഭരണം കയ്യിലെത്തി. നാഗാലാന്റില്‍ ബിജെപി ഉള്‍പ്പെട്ട ഡമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്റ് ആണ് ഭരണത്തിലുള്ളത്. ഏതാനും മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ബിജെപി ഭരണത്തിലെത്തുമെന്നാണ് സര്‍വ്വെകള്‍ പ്രവചിക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അവഗണനയുടെ ചരിത്രം മോദി സര്‍ക്കാര്‍ തിരുത്തിയതാണ് ബിജെപി മുന്നേറ്റത്തിലെ പ്രധാന ഘടകം. ഇവിടങ്ങളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം പൊതുവായുള്ള പദ്ധതികളില്‍ മുന്‍ഗണനയും നല്കുന്നു.
അടിസ്ഥാന സൗകര്യം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. മോദിയുടെ നിരന്തര സന്ദര്‍ശനവും മാറ്റങ്ങള്‍ സൃഷ്ടിച്ചു. വിഘടനവാദ ശക്തികളുടെ കേന്ദ്രമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധയും പാര്‍ട്ടി നല്‍കുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെയാണ് പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: