ശിവഗിരി: ശിവഗിരിമഠം ആവശ്യപ്പെട്ടാല്‍ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍പ്പെടുത്തി 100 കോടി രൂപവരെയുള്ള വികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനും സമുദായത്തിനും മനുഷ്യനും വേണ്ടി ജീവിക്കുന്നവര്‍ ദൈവത്തേക്കാള്‍ ആരാധിക്കപ്പെടും. അത്തരം മഹാപുരുഷന്മാരിലൊരാളാണ് ഗുരുദേവന്. ഇന്നത്തെ കാലഘട്ടത്തില്‍പ്പോലും പ്രസക്തമായ ജാതിമതഭേദമില്ലാത്ത സമൂഹം എന്ന കാഴ്ചപ്പാട് 100 വര്‍ഷം മുന്‍പ് ഗുരുദേവന് മുന്നോട്ടുവച്ചു. ജാതി ചിന്തിക്കരുത്, ചോദിക്കരുത്, പറയരുത് എന്നുപറഞ്ഞ ഗുരുദേവന് സമൂഹത്തില്‍ നിലനിന്ന വലിയൊരു പാപത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. ഗുരുദേവദര്‍ശനങ്ങള്‍ മനുഷ്യനന്മയ്ക്കുവേണ്ടിയായിരുന്നു. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമുന്നേറ്റം എന്ന കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവച്ചു.
തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം ഗുരുദേവന് മനസ്സിലാക്കിയിരുന്നു. തീര്‍ത്ഥാടനം വ്യത്യസ്ത സ്ഥലത്തുള്ളവര്‍ ഒരു സ്ഥലത്ത് എത്തുന്ന ആചാരം മാത്രമല്ല. സമ്പന്നമായ പൈതൃകവും സംസ്കാരവും മറ്റ് ദേശങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഉപാധിയാണെന്നുകൂടി ഗുരുദേവന് തിരിച്ചറിഞ്ഞു. മനുഷ്യനിലെ അദ്വൈതശക്തിയെ പരിപോഷിപ്പിക്കാന്‍ ആത്മീയതയ്ക്ക് കഴിയും. ഗുരുദേവനെപ്പോലുള്ള ആദ്ധ്യാത്മിക ആചാര്യന്മാരുടെ ജീവിതവും സന്ദേശവും ലോകമെമ്പാടും പ്രചരിപ്പിക്കണമെന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്നത്.
ജാതിമതഭേദങ്ങള്‍ ഇന്നും ഇന്ത്യയില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. മഹേഷ് ശര്‍മ്മ പറഞ്ഞു.
തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്മനാഭ സ്വാമി ക്ഷേത്രത്തിന് 92 കോടിയും ശബരിമലയ്ക്ക് 99 കോടിയും ഇക്കോസര്ക്യൂട്ട് പദ്ധതി നടപ്പാക്കാന്‍ തേക്കടിയില്‍ 95 കോടിയും അനുവദിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ പരമാവധി 100 കോടി വരെയാണ് നല്കാന് കഴിയുക.
ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു.
ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യുസഫലി മുഖ്യാതിഥിയായിരുന്നു. ശിവഗിരിയില്‍ 5 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ രണ്ടാംഗഡുവായ രണ്ടുകോടി രൂപ യൂസഫലി കൈമാറി. എംപിമാരായ രാജീവ്ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ്, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, വി.ജോയി എംഎല്‍എ, മുന്‍മന്ത്രി സി.വി.പത്മരാജന്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമിമാരായ സച്ചിദാനന്ദ, ഋതംഭരാനന്ദ, ബിജെപി വക്താവ് ജെ.ആര്.പത്മകുമാര്‍, ശാരദാനന്ദ, ശിവസ്വരൂപാനന്ദ, എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ എം.ഡി. ഡോ. എ.വി.അനൂപ്, കെ.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: