തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സിലില്‍ വിരമിക്കല്‍പ്രായം കഴിഞ്ഞ വ്യക്തി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി തുടരുന്നു. താത്കാലിക ജീവനക്കാരിയായ മറിയം സൂസനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചുമതല വഹിക്കുന്നതിനൊപ്പം ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും തുടരുന്നത്.
ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച മറിയം സൂസനെ സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും ലംഘിച്ചാണ് കൗണ്‍സില്‍ ഡയറക്ടറായിരുന്ന പി.ജെ. ചെറിയാന് അഡ്മിനിസ്ട്രേറ്റീവ് ചുമതല വഹിക്കുന്ന ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിച്ചത്. തുടക്കത്തില്‍ ശമ്പളമില്ലാതെയാണ് നിയമിച്ചതെങ്കിലും അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് മാസം പതിനായിരം രൂപ ശമ്പളം ഡയറക്ടര്‍ നിശ്ചയിച്ചു നല്കി. ആദ്യ അഞ്ചുമാസങ്ങളിലെ ശമ്പളം 50,000 രൂപ പിന്നീട് രൊക്കം നല്‍കുകയും ചെയ്തു.
കൗണ്‍സിലിന് സര്‍ക്കാര്‍ അനുവദിച്ച ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ഇവരെ നിയമിക്കാന്‍ പ്രായവും ചട്ടവും അനുവദിച്ചിരുന്നില്ല. അതിനാല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്ന താത്കാലിക തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്ന തസ്തിക കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന് സര്‍ക്കാര്‍ അനുവദിച്ച തസ്തികകളിലെങ്ങും ഉള്‍പ്പെട്ടതല്ല. എന്നിട്ടും ചട്ടം ലംഘിച്ച് അത്തരമൊരു തസ്തിക തന്നിഷ്ടപ്രകാരം രൂപീകരിച്ച് പി.ജെ. ചെറിയാന് ഇവരുടെ നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടുകയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി നിരവധി ക്രമക്കേടുകളും അഴിമതിയും നടത്തിവന്ന പി.ജെ. ചെറിയാനെ കൗണ്‍സിലിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഇടതുസര്‍ക്കാര്‍ കഴിഞ്ഞമാസം നീക്കിയിരുന്നു. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മറിയം സൂസനെ സ്ഥാനത്തു നിന്ന് ഇതുവരെ മാറ്റിയിട്ടില്ല. ഇവര്‍ ഇപ്പോഴും കരാറടിസ്ഥാനത്തില്‍ കൗണ്‍സിലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കൂടി ചുമതലയുള്ള ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്.
താത്കാലികവും കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെ കൗണ്‍സിലില്‍ നിന്ന് പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഇതുവരെ നടപ്പാക്കിയിട്ടില്ല. കൗണ്‍സില്‍ സംബന്ധമായ എല്ലാ വിവരാവകാശ അപേക്ഷകളിലും ചട്ടവിരുദ്ധമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മറിയം സൂസനാണ് മറുപടി നല്‍കുന്നത്. സ്ഥിരംജീവനക്കാര്‍ കൗണ്‍സിലില്‍ ജോലി ചെയ്തുവരുമ്പോഴാണ് കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട മറിയം സൂസന് പ്രമുഖസ്ഥാനത്തിരുന്ന് വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: