ശിവഗിരി: ഗുരുമന്ദിരങ്ങള് ആരാധനാലയങ്ങളല്ലെന്നും ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ലെന്നും ഗുരു ദൈവാവതാരമല്ലെന്നും ഗുരുവിന്റെ ജാതിയില്ലാ വിളംബരം വ്യാജമാണെന്നും ഒക്കെയുള്ള കണ്ടെത്തല്‍ വികല്പത്തിന്റെയും വികലജ്ഞാനത്തിന്റെയും ഫലമാണെന്ന് ശ്രീനാരായണ ധര്മമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. 84-ാമത് ശിവഗിരി തീര്‍ത്ഥാടന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കലാപവും വിലാപവും നിറഞ്ഞ സംസാരസാഗരത്തിന്റെ അഗാധതയില്‍ നിന്നും വിശ്വമാനവികതയുടെ അപാരമായ സ്വച്ഛതയിലേക്കുള്ള നേരാംവഴി കാട്ടിക്കൊണ്ട് ഗുരുദേവന് ഇന്നും ലോകത്തിന് മുന്നിലുണ്ട്. ദര്‍ശനമായും സന്ദേശമായും വിളംബരമായും നവോത്ഥാന പ്രവാഹമായും ധര്മ്മസംഹിതയായും ദൈവികസ്പര്ശമായും ജനമനസ്സുകളില്‍ സദാ നിറഞ്ഞുപ്രകാശിക്കുന്നതാണ് ഗുരുസ്വരൂപം. സൂര്യന് പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നതുപോലെ ഗുരുപ്രകാശം മനുഷ്യത്വത്തെ പ്രകാശിപ്പിക്കുന്നു.
ഈ പ്രകാശത്തില്‍ നിന്നുമാണ് നമ്മള് വര്‍ത്തമാനകാലത്തെയും ലോകത്തെയും അഭിമുഖീകരിക്കേണ്ടത്. ശാസ്ത്രം കൈക്കുമ്പിളിലായിട്ടും ശാന്തിയും സമാധാനവും വിദൂരതയിലേക്കകന്നുപോകുന്ന ലോകത്താണ് നമ്മള് ജീവിക്കുന്നത്. ഉപാധികളും ഉപായങ്ങളും ഉപകരണങ്ങളുമാണ് ഈ ലോകത്ത് ആധുനിക മനുഷ്യന് തേടുന്നത്. ഭൗതികമായ ഈ ധൃതിപ്പെടല്‍ കൊണ്ട് മനുഷ്യത്വമെന്ന മൗലിക സത്തയേയും ആത്മാവെന്ന ജീവസത്തയേയും മനുഷ്യന് വിസ്മരിച്ചുപോകുന്നു.
ഈ വിധം സങ്കീര്‍ണ്ണവും സങ്കുചിതവുമായ മനോവ്യാപാരങ്ങളിലകപ്പെട്ടവര് അവര്‍ക്കു അനുരൂപവും അനുകൂലവുമായ ഒരു ലോകത്തിന്റെ പണിപ്പുരയിലാണ് നിലകൊള്ളുന്നത്. ഇത്തരക്കാര്‍ക്ക് സമസ്തജനങ്ങള്‍ക്കും അനുരൂപനും അനുകൂലനുമായി വിളങ്ങുന്ന ഗുരുസ്വരൂപത്തെ കാണുവാനുള്ള കണ്ണോ, അറിയുവാനുള്ള മനസ്സോ, അനുഭവിക്കുവാനുള്ള ഹൃദയമോ ഉണ്ടാവുകയില്ല. ഈ വികല്പത്തിന്റെയും വികലജ്ഞാനത്തിന്റെയും അകമ്പടികൊണ്ടാണ് ഇന്ന് പലരും ഗുരുവിനെയും ഗുരുദര്‍ശനത്തെയും വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: