കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും കാഷ്യു ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ അഴിമതി തുടരുന്നത് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ പരാജയം വ്യക്തമാക്കുന്നു.
തോട്ടണ്ടി ഇറക്കുമതിയില്‍ വന്‍ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മക്ക് മേല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തില്‍ നിന്നും രാജിസമ്മര്‍ദ്ദം ഏറുന്നതായാണ് സൂചന. കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെണ്ടറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. നവംബര്‍ മാസത്തിലെ രണ്ട് ഇടപാടുകളിലാണ് നടപടി. കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് റദ്ദാക്കിയ ടെന്‍ഡറില്‍ നിന്ന് ഡിസംബറില്‍ തോട്ടണ്ടി വാങ്ങിയെന്നും ടെണ്ടറില്‍ 500 മെട്രിക് ടണ്ണാണ് ക്വോട്ട് ചെയ്തതെങ്കിലും 1000 മെട്രിക് ടണ്‍ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇ ടെണ്ടര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സത്യവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് സിഐ ജ്യോതികുമാറിനാണ് അന്വേഷണ ചുമതല. 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
നവംബര്‍ 22ലെ ടെണ്ടറില്‍ കോര്‍പ്പറേഷനിലും കാപ്പക്സിലും വിവാദകമ്പനിയായ ജെഎംജെ ട്രേഡേഴ്സും പങ്കെടുത്തിരുന്നു. സിബിഐ, വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ട കാരണം പറഞ്ഞ് ഇവരുടെ ടെണ്ടര്‍ കാപ്പക്സ് നിരസിച്ചു. എന്നാല്‍ കോര്പ്പറേഷന് ടെണ്ടര്‍ നിരസിച്ചത് മറ്റ് കാരണങ്ങള്‍ പറഞ്ഞാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കോര്‍പ്പറേഷനില്‍ നടന്ന അഴിമതിക്ക് പിന്നില്‍ ഉന്നതരായ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ ചെറുവിരലനക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാരും കൈക്കൊള്ളുന്നതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
നവംബര്‍ 22ന് ടെണ്ടറിലൂടെ കോര്‍പ്പറേഷനും കാപ്പക്സും യഥാക്രമം 5000, 1000 മെട്രിക് ടണ്‍ ടാന്‍സാനിയന്‍ തോട്ടണ്ടി 2350 ഡോളര്‍ നിരക്കില്‍ വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ തോട്ടണ്ടിയുടെ വില കുത്തനെ ഇടിഞ്ഞതിനാല്‍ നവംബര്‍ 30ന് കാപ്പക്സ് ടെണ്ടര്‍ റദ്ദാക്കി റീടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. അതുവരെയും കാപ്പക്സും കോര്‍പ്പറേഷനും കരാര്‍ ഒപ്പിട്ടിരുന്നില്ല. എന്നാല്‍ കോര്പ്പറേഷന് വളരെ വേഗത്തില്‍ 30 ഡോളര്‍ കുറച്ച് 2320 ഡോളറിന് കരാര്‍ ഒപ്പിടുകയായിരുന്നു. പിന്നീട് നാലുദിവസം കഴിഞ്ഞപ്പോള്‍ ആ കരാറും റദ്ദാക്കി കാപ്പക്സിനെക്കാള് 15 ഡോളര്‍ കുറച്ച് വാങ്ങാമെന്ന് നിയമവിരുദ്ധമായ ക്ലോസ് എഴുതിചേര്‍ത്ത് കോര്പ്പറേഷന് രണ്ടാമതും കരാര്‍ ഒപ്പിട്ടു. പിന്നീട് കരാര്‍ വീണ്ടും റദ്ദാക്കി. ഒടുവില്‍ 2187 ഡോളറിന് വാങ്ങാമെന്നായി. ഇത്തരത്തില്‍ മൂന്നുതവണയാണ് ഒരേ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: