പെരിന്തല്‍മണ്ണ: സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയങ്ങള്‍ സ്വകാര്യ കോളേജുകള്‍ക്ക് തിരിച്ചടിയായി. കേരളത്തില്‍ ഏറ്റവും വിദ്യാര്‍ത്ഥികള്‍ നേഴ്സിംഗ്-പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന പെരിന്തല്‍മണ്ണയിലെ ചില സ്വകാര്യ ആശുപത്രികളുടെ വിദ്യാഭ്യാസ കച്ചവടത്തിനാണ് ഇതോടെ പൂട്ടു വീഴുന്നത്. പ്ലസ്ടു പൂര്‍ത്തിയാക്കിയ ശേഷം ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ നേഴ്സിംഗ് പഠനത്തിന് ചേരുന്ന സംസ്ഥാനമാണ് കേരളം. ഇതില്‍ തന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പ്രിയം ബിഎസ്സി നേഴ്സിംഗ് കോഴ്സിന് ചേരാനാണ്. സീറ്റ് കിട്ടാത്തവരും സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കാത്തവരും ജനറല്‍ നേഴ്സിംഗ് കോഴ്സിനും ചേരും. എന്നാല്‍ മറ്റ് ചിലര്‍ക്ക് പ്രിയം അല്‍പ്പം ഡിമാന്റുള്ള ബിഫാം കോഴ്സിനോടാണ്. ഇതിനാകട്ടെ സീറ്റ് പരിമിതവും.
അടുത്ത കാലത്തായി കേരളത്തിലെ കോളജുകളില്‍ ആരംഭിച്ച ഫാം ഡി കോഴ്സാണ് കൂട്ടത്തിലെ വിഐപി. ഈ കോഴ്സ് വിജയിച്ചാല്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കാവുന്നത് കൊണ്ട് തന്നെ ആവശ്യക്കാര്‍ ഏറെയാണ്. അടുത്ത കാലം വരെ ഫാം ഡി പഠനത്തിന് മംഗലാപുരത്തെ ചില കോളജുകളെ മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ പെരിന്തല്‍മണ്ണയിലെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഈ കോഴ്സ് ആരംഭിച്ചതോടെ കോളേജിനും ഭയങ്കര ഡിമാന്റായി. അതേസമയം, വന്‍ പണച്ചാക്കുകള്‍ക്ക് മാത്രമേ ഈ കോഴ്സിന് പ്രവേശനം ലഭിക്കുന്നുള്ളു എന്നൊരു ആക്ഷേപവുമുണ്ട്. കുറഞ്ഞത് 25 ലക്ഷം തലവരിപ്പണം കൊടുത്താല്‍ മാത്രമേ സീറ്റ് ലഭിക്കൂയെന്ന അവസ്ഥ. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് തുകയിലും വര്‍ധനവ് ഉണ്ടാകും.
ഡോണേഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ഇടപാടിന് അറുതിവരികയാണ്. അടുത്ത അദ്ധ്യായന വര്‍ഷമാകുമ്പോഴേക്കും ക്യാഷ്ലെസ് സംവിധാനം കൂടുതല്‍ സജീവമാകും. മാനേജ്മെന്റ് ക്വാട്ട സീറ്റുകള്‍ വലിയ തുകക്ക് വില്‍ക്കുന്ന സ്വാശ്രയ കോളേജുകളെ ഇത് പ്രതികൂലമായി ബാധിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയം പിടിച്ചുപറി കേന്ദ്രങ്ങള്‍ക്കുള്ള പൂട്ടാണ്. ഇടപാടുകള്‍ ഡിജിറ്റല്‍ ആകുമ്പോള്‍ ഇത്തരം കച്ചവടം അവസാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല, ഉന്നത വിദ്യാഭ്യാസ രംഗത്ത് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നേടാനും നോട്ട് നിരോധനം വഴിതെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: