എടപ്പാള്‍: ഏറ്റവും കൂടുതല്‍ ജനകീയ പ്രക്ഷോഭം നേരിട്ട എടപ്പാള്‍ കണ്ടനകം ബിവറേജ് ഔട്ട്ലെറ്റ് ദശീയപാതയോരത്ത് നിന്ന് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സജീവമായി
ജനകീയ പ്രക്ഷോഭത്തോടൊപ്പം സുപ്രീംകോടതി ഉത്തരവുകൂടി പുറപ്പെടുവിച്ചതോടെ ഔട്ട്ലെറ്റ് അടച്ചുപൂട്ടേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ഇത് മാറ്റാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചത്. സംസ്ഥാന- ദേശീയ പാതകളുടെ ഓരത്തുള്ള മദ്യശാലകള്‍ മാര്‍ച്ച് 31 നകം അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കേണ്ടിവരുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാരും എക്സൈസ് വകുപ്പും. സംസ്ഥാന പാതയില്‍ നിന്നും 20 മീറ്റര്‍ ദൂരം മാത്രമാണ് കണ്ടനകത്തെ മദ്യശാലയിലേക്കുള്ളത്.
കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷമായി പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാതെ അനധികൃതമായാണ് ഈ മദ്യശാല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നാലുമാസമായി ഈ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദം മറന്നുകൊണ്ട് മദ്യശാല വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ നിരന്തര സമരത്തിലുമാണ്.
ദേശീയ- സംസ്ഥാന പാതയില്‍ നിന്നും 500 മീറ്ററിനകത്ത് മദ്യശാല പാടില്ലെന്ന കോടതി ഉത്തരവാണ് മദ്യശാല ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിലേക്ക് മദ്യശാല മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അതുപോലെ കുറ്റിപ്പുറം ഭാരതപ്പുഴയുടെ ഓരത്തുള്ള മഞ്ചാടിയിലേക്ക് മാറ്റാനുള്ള നീക്കവും ജനങ്ങളുടെ ഇടപെടലിലൂടെ പരാജയപ്പെട്ടു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുമ്പ് കണ്ടെത്തിയ സ്ഥലങ്ങളിലേക്കോ, സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കോ മദ്യശാല മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അറിയുന്നു. നാട്ടിന്‍പുറത്തെ ചില ഇടനിലക്കാര്‍ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടമുടമയുമായി കരാര്‍ ഉറപ്പിക്കാന്‍ രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതീവ രഹസ്യമായി നടക്കുന്ന ഇത്തരം നീക്കങ്ങള്‍ പൊതുജനമറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധ സ്വരങ്ങളും അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അതേസമയം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കണ്ടനകത്തെ മദ്യശാല നിറുത്തണമെന്ന തീരുമാനം നടപ്പാക്കുന്നതോടൊപ്പം തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് ഇത് മാറ്റി സ്ഥാപിക്കണമെന്നതിനോട് യോജിക്കാനാവില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: