ന്യൂദല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു. നോട്ട് റദ്ദാക്കലിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയോളം വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
45 ദിവസത്തിനുള്ളില്‍ 48 ലക്ഷം അക്കൗണ്ടുകളിലായി 41,523 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഇപ്പോള്‍ ആകെ നിക്ഷേപം 87,100 കോടി രൂപയായി. ഡിസംബര്‍ 23 വരെയുള്ള കണക്കാണിത്. പാവപ്പെട്ടവര്‍ക്കുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി തന്നെ ആവശ്യപ്പെടുകയും നിക്ഷേപ പരിധി അരലക്ഷമാക്കി നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ താരതമ്യേന ചെറിയ നിക്ഷേപങ്ങളായി രണ്ടായിരം കോടി രൂപ 4.86 ലക്ഷം അക്കൗണ്ടുകളിലായി എത്തിയിട്ടുണ്ട്. സംശയം തോന്നാതിരിക്കാനാണ് പലതവണയായി ചെറിയ തുക നിക്ഷേപിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നിഷ്ക്രിയ അക്കൗണ്ടുകളായിരുന്നു. നിക്ഷേപത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടുകളില്‍ മറ്റുള്ളവരുടെ പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ ആഴ്ചയിലാണ് ഏറ്റവുമധികം നിക്ഷേപം ലഭിച്ചത്. പിന്നീട് ആഴ്ചയില്‍ അയ്യായിരം കോടിയും പിന്നീട് ആയിരം കോടിയുമായി കുറഞ്ഞു. അക്കൗണ്ട് ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ബംഗാളും കര്‍ണാടകയുമാണ് ജന്‍ധന്‍ നിക്ഷേപങ്ങളില്‍ മുന്നിലുള്ളത്. ജന്‍ധന്‍ പുറമെ, നാല് ലക്ഷംകോടി രൂപയുടെ നിക്ഷേപം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: