പുതുവത്സരത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനങ്ങള്‍ സാധാരണക്കാരന്റെ പ്രതീക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ ഭരണകര്‍ത്താക്കളുടെ പോലെയല്ല ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു പദ്ധതി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ നല്കുന്ന വാഗ്ദാനം റിപ്പബ്ലിക് ദിനമാകുമ്പോഴേക്കും പ്രവര്‍ത്തനക്ഷമമാക്കുക, റിപ്പബ്ലിക് ദിനത്തില്‍ പറയുന്നത് സ്വാതന്ത്ര്യദിനമാകുമ്പേഴേക്കും ആരംഭം കുറിക്കുക എന്ന രീതിയാണ് തുടരുന്നത്. അതുകൊണ്ടുതന്നെയാണ് ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനങ്ങള്‍ പ്രതിക്ഷാ നിര്‍ഭരമാകുന്നത്. എല്ലാ പദ്ധതികളും പട്ടിണിപ്പാവങ്ങളെയും സാധാരണക്കാരെയും മുന്നില്‍കണ്ടുള്ളതാണ്.
സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും കയറിക്കിടക്കാന്‍ വീടോ ഒരു നേരം വയറ് നിറച്ച് ഭക്ഷണമോ ഇല്ലാത്ത കോടാനുകോടി ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് അഭിമാനവും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടാകണം. അതിനായുള്ള തീരുമാനങ്ങളും നടപടികളുമാണ് ഭരണാധികാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇക്കാലമത്രയും ഇക്കാര്യങ്ങളില്‍ നിരാശ മാത്രമായിരുന്നു. അതിനൊരു മാറ്റം കുറിക്കുകയാണ്. സമഗ്ര പരിവര്‍ത്തനത്തിന്റെ ആധാരശിലാസ്ഥാപനം നടന്നു കഴിഞ്ഞു. ഇനി മാറ്റം അനുഭവിക്കാനുള്ള അവസരമാണ്.
നോട്ട് മരവിപ്പിക്കലിന്റെ അന്‍പതാം ദിവസമാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തിയത്. ചരിത്രത്തിലാദ്യമായി നടത്തിയ സാമ്പത്തിക പരിഷ്ക്കരണം അട്ടിമറിക്കാനും നടപടികളോട് നിസ്സഹരിക്കാനും ഒരുങ്ങിയവരെ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. കള്ളപ്പണക്കാരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചവര്‍ തന്നെയാകണം ഈ പെരുമാറ്റവും നടത്തിയത്. അവര്‍ക്കൊക്കെ അര്‍ഹിക്കുന്ന ശിക്ഷ നല്കുകതന്നെ വേണം. ബാങ്കുകള്‍ പണക്കാരെ കൂടുതല്‍ പണക്കാരാക്കുന്നതിനുള്ള വായ്പാ നടപടികളിലാണ് ഇത്രയും കാലം മുഴുകിയതെങ്കില്‍ ആ ശീലം മറന്നേക്കൂ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ബാങ്കുകള്‍ കേട്ടുതുടങ്ങി. വായ്പാ പലിശകള്‍ കുറയ്ക്കാന്‍ ഇപ്പോള്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്.
പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ സഹായം നല്‍കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കാര്‍ഷിക വായ്പകള്‍ക്ക് രണ്ട് മാസത്തെ പലിശ ഇളവ് നല്‍കിയതിന് പുറമെ നബാര്‍ഡിന്റെ 20,000 കോടി രൂപയും കര്‍ഷകര്‍ക്കായി നീക്കിവച്ചു. ഗ്രാമങ്ങളില്‍ ഭവനനിര്‍മ്മാണത്തിനും പുതുക്കിപ്പണിയാനും മൂന്ന് ശതമാനം വരെ പലിശ ഇളവ് കിട്ടും. നഗരങ്ങളില്‍ ഭവനനിര്‍മ്മാണത്തിന് നാല് ശതമാനം പലിശയിളവില്‍ ഒമ്പത് ലക്ഷം രൂപയും മൂന്ന് ശതമാനം പലിശയിളവില്‍ 12 ലക്ഷം രൂപയും നല്‍കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.
മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷം കിസാന്‍ കാര്‍ഡ് റുപേ കാര്‍ഡ് ആക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി. നേരത്തെ ഒരു കോടിയായിരുന്നു. ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങളിലെ വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും.
ഗര്‍ഭിണികള്‍ക്ക് പരിചരണത്തിന് ആറായിരം രൂപ. ഇത് നേരിട്ട് അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഏഴര ലക്ഷം വരെയുള്ള ബാങ്ക് നിക്ഷേപത്തില്‍ പത്ത് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ. ഇങ്ങനെ ഏറെ പ്രതീക്ഷ നല്കുന്ന പദ്ധതികളാണ് വരാന്‍ പോകുന്നത്. ഡിജിറ്റല്‍ ഇടപാടുകളിലെ നികുതി എട്ട് ശതമാനമുള്ളത് ആറ് ശതമാനമാക്കും. അഴിമതി ഇല്ലാതാക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം നരേന്ദ്രമോദി അധികാരമേല്‍ക്കുംവരെ ലഭിച്ചില്ല. ഇപ്പോള്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ പങ്കാളികളായി. ത്യാഗത്തിന്റെ നിര്‍വ്വചനം ജനത മാറ്റിയെഴുതി. സത്യസന്ധതയും വിശ്വാസവുമാണ് വലുതെന്ന് ജനം തെളിയിച്ചു.
രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും അച്ചടക്കവും വരുംതലമുറകള്‍ക്ക് മാതൃകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ജനങ്ങളും സര്‍ക്കാരും തോളോടുതോള്‍ ചേര്‍ന്ന് പൊരുതുന്നത്. ഇതാണ് സര്‍ക്കാരിന്റെ കരുത്ത് എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
കള്ളപ്പണക്കാര്‍ കാരണമാണ് സത്യസന്ധര്‍ക്ക് പ്രയാസം അനുഭവിക്കേണ്ടി വന്നത്. സത്യസന്ധര്‍ സര്‍ക്കാരിന്റെ സുഹൃത്താണ്. അവരെ സംരക്ഷിക്കും. എന്നാല്‍ അഴിമതിക്കാരെ വെറുതെ വിടില്ല. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയും ആത്മവിശ്വാസവുമാണ് തുളുമ്പിയത്.
പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്താണാവോ ഇവര്‍ ആശിച്ചത്? അന്‍പത് ദിവസവും നരേന്ദ്ര മോദിയെ കുന്തത്തില്‍ തറയ്ക്കാന് ശ്രമിച്ചവര്‍ക്കാണ് ഇപ്പോള്‍ നിരാശമുളച്ചത്. എത്ര നോട്ട് കിട്ടി. കള്ളപ്പണം എത്ര പിടിച്ചു എന്നതിന്റെയൊക്കെ കണക്ക് കേള്‍ക്കാത്തതാണ് ചിലരുടെ പരിഭവം. കണക്കൊന്നും ആര്‍ക്കും എവിടെയും കൊണ്ടുപോകാനോ മറച്ചുവയ്ക്കാനോ കഴിയില്ല. അതൊക്കെ പറയേണ്ടവര്‍ പറയേണ്ട സമയം പറയും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരു കൂട്ടര്‍ക്ക് മാത്രം അറിയുന്നതല്ല.
ജനങ്ങള്‍ക്ക് നടുവിലാണ് പ്രധാനമന്ത്രിയും ജീവിക്കുന്നതെന്ന് ഓര്‍ക്കണം. കണക്കല്ല ജനങ്ങള്‍ക്ക് വേണ്ടത്, നടപടിയാണ്. അത് എന്‍ഡിഎ ഭരണത്തിലുണ്ടാകും. ഏതെങ്കിലും ഒരു കാലത്ത് സഫലമാകുന്ന സ്വപ്നമല്ല പ്രധാനമന്ത്രി പങ്കുവച്ചത്. ഒരു വര്‍ഷം, അതെ ഈ വര്‍ഷം നമുക്ക് വലിയ പ്രവര്‍ത്തനത്തിന്, പരിവര്‍ത്തനത്തിന് സാക്ഷിയാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: