സംസ്ഥാനത്ത് വിദ്യാഭ്യാസം, ഹോട്ടല്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍ തുടങ്ങി മണലെടുപ്പ് മേഖലയിലടക്കം സമസ്ത മേഖലയിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ഏറ്റവും കൂടുതലെണ്ണം സിപിഎമ്മിന്റെ കൈകളിലാണ്. സഖാക്കള്‍ ഉള്പ്പെടെയുളളവരില്നിന്ന് ഓഹരി ഇനത്തില്‍ പണം പിരിച്ച് രൂപംകൊണ്ട സംഘങ്ങള്‍ നേതാക്കളുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ഉദാഹരണങ്ങളാണ്. ഇവ പാര്‍ട്ടി വളര്‍ത്താനുളള കറവപ്പശുക്കളാണ്. ഇവ നിലനില്‍പ്പിന് കേഴുകയുമാണ്. പല സ്ഥാപനങ്ങളും അനധികൃതമായി നല്കിയതും, വാങ്ങിക്കൂട്ടിയതുമായ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശിക കാരണം അടച്ചുപൂട്ടലിന്റെ വക്കിലാണ്. റെയ്ഡ്കോ, റബ്കോ, പരിയാരം മെഡിക്കല്‍ കോളേജ്, ദിനേശ് ബീഡി എന്നിവ ചിലതു മാത്രം.
അംഗങ്ങളുടെ നിക്ഷേപമേ സ്വീകരിക്കാവൂയെന്നും, ഇവര്‍ക്കു മാത്രമേ കാര്‍ഷിക-പണയ വായ്പകള്‍ നല്‍കാവൂയെന്നുമാണ് ബൈലോയെങ്കിലും കോടീശ്വരന്മാര്ക്കും വന്‍കിട വ്യവസായികള്‍ക്കും സാധാരണകര്‍ഷകര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പകള്‍ ഉള്‍പ്പെടെ നല്‍കുന്നുണ്ട്. വന്‍ അഴിമതിയാണ് ഇതിനു പിന്നില്‍. മെമ്പര്മാരല്ലാത്തവരുടേയും വിദേശത്തു താമസിക്കുന്നവരുടെയും പേരില്‍പോലും അവരറിയാതെ നിക്ഷേപങ്ങളും വായ്പകളും നിലവിലുണ്ട്.
ഭരണത്തിന്റെ പിന്‍ബലത്തില്‍ വഴിവിട്ട് അപരന്മാരുടെ പേരില്‍പോലും വായ്പകള്‍ നല്‍കുകയാണ്. പലപ്പോഴും തിരിച്ചടയ്ക്കാന്‍ നോട്ടീസ് കൈയില്‍ കിട്ടുമ്പോള്‍ മാത്രമാണ് പലരും ഇതറിയുന്നത്. ഞെട്ടലോടെ ബാങ്കുകളെ സമീപിക്കുന്ന ഇക്കൂട്ടരെ ഇരുചെവിയറിയാതെ പ്രശ്നങ്ങള്‍ പരിഹരിച്ച് പറഞ്ഞയക്കും. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി അനുഭാവിയെന്ന നിലയില്‍ പുറത്തുപറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് ഇത്തരം കേസുകള്‍ മൂടിവെയ്ക്കുകയാണ്.
സംഘങ്ങളിലെ നിയമനങ്ങളില്‍ സര്‍വ്വത്ര അഴിമതിയാണ്. സഹകരണ നിയമനം ബോര്‍ഡുവഴിയാണ് നടക്കുന്നതെന്നാണ് അറിയപ്പെടുന്നതെങ്കിലും നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. താഴെക്കിടയിലുളള തസ്തികകളില്‍ ബോര്‍ഡ് നിയമനം ഇല്ലാത്തതിനാല്‍ പാര്‍ട്ടിയും നേതാക്കളും കോടികള്‍ കോഴയിനത്തില്‍ കൈപ്പറ്റി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ നിയമിച്ച് പിന്നീട് പ്രമോഷന് നല്‍കുകയാണ്. മിക്ക സംഘങ്ങളുടെയും സെക്രട്ടറിയുള്‍പ്പെടെയുളള തസ്തികകളില്‍ ജോലി ചെയ്യുന്നത് പാര്‍ട്ടി മെമ്പര്‍മാരും നേതാക്കളുമാണ്.
അതുകൊണ്ടുതന്നെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും വായ്പ അനുവദിക്കുന്നതിനും അഴിമതിക്കുമൊന്നും തടസ്സമില്ല. അനധികൃത നടപടികള്‍ പുറംലോകമറിയില്ല. അഴിമതി കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ പാര്‍ട്ടിക്കകത്ത് ഒതുങ്ങും. കുറ്റക്കാര്‍ സസ്പെന്ഷന് പോലും ഇല്ലാതെ രക്ഷപ്പെടും. പല ബാങ്കുകളിലും ഭരിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മെമ്പര്‍മാര്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്. പാര്‍ട്ടിക്കാര്‍ക്കെല്ലാം വാരിക്കോരി വായ്പയും നല്‍കും. അവ യഥാസമയം തിരിച്ചടയ്ക്കാതെ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയാണ് പല സഹകരണ സംഘങ്ങള്‍ക്കും ലഭിക്കാനുളളത്.
മണല്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ വഴി തീരദേശങ്ങളും മറ്റും കേന്ദ്രീകരിച്ച് ഇടതു-വലത് നേതാക്കള്‍ വാരികൂട്ടുന്നത് കോടികളാണ്. ഇവയെല്ലാം കണക്കില്‍പ്പെടാതെ സഹകരണ വായ്പ സംഘങ്ങളില്‍ സ്ഥിരനിക്ഷേപമായും മറ്റും കിടക്കുകയാണ്.
നാളെ:കരുത്തേകുന്നത് ഭീകരവാദ, വിധ്വംസക ശക്തികള്‍ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: