തൃശൂര്‍: അഴിമതിവിരുദ്ധ സമരത്തിന്റെ പേരില്‍ രൂപംകൊണ്ട ആം ആദ്മിപാര്‍ട്ടിയില്‍ നേതൃത്വത്തിന്റെ അഴിമതികള്‍ ചീഞ്ഞുനാറുന്നു. ആപ്പിന്റെ സംസ്ഥാനഘടകത്തിലെ നേതാക്കള്‍ വന്‍ അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാനപ്രസിഡണ്ട് സാറാ ജോസഫിനെ അനുകൂലിക്കുന്ന വിഭാഗമാണ് അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
ഇപ്പോഴത്തെ സംസ്ഥാന പ്രസിഡണ്ട് സി. ആര്. നീലകണ്ഠനെതിരെയാണ് ആരോപണങ്ങള്‍. പരിസ്ഥിതി സമരങ്ങളുടെ പേരില്‍ രംഗത്തുവരുന്ന സി. ആര്. നീലകണ്ഠന് രഹസ്യമായി ഒത്തുതീര്‍പ്പുകളുണ്ടാക്കി പണം വാങ്ങുന്നതായി ഇവര്‍ ആരോപിച്ചു. അരവിന്ദ് കേജ്രിവാളിനും ആപിന്റെ കേന്ദ്രനേതൃത്വത്തിനും നീലകണ്ഠനെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ആപിന്റെ പേരില്‍ സി.ആര്. നീലകണ്ഠന് വന്‍തോതില്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും എന്നാലിത് പാര്‍ട്ടിപ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടില്ലെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്. സി. ആര്. നീലകണ്ഠനും അദ്ദേഹത്തോട് അടുത്തുനില്ക്കുന്ന ചില ഉപജാപകരും ചേര്‍ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു. ഇതോടെ പാര്‍ട്ടിക്ക് കേരളത്തില്‍ മുഖം നഷ്ടപ്പെട്ടു. പരാതിയില്‍ പറയുന്നു.
അതേസമയം സാറാജോസഫ് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നാണ് സി.ആര്. നീലകണ്ഠന് വിഭാഗത്തിന്റെ പരാതി. ആപിന്റെ മുഖപത്രമായി ആരംഭിച്ച ജനസഭ സാറാ ജോസഫ് സ്വന്തമാക്കി. ജനസഭ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ആപിന്റെ നേതാക്കള്‍ക്ക് നിയന്ത്രണമില്ല.
സാറാ ജോസഫിന്റേയും ഇഷ്ടക്കാരുടേയും താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഇതില്‍ വരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സാറാ ജോസഫ് ജനസഭ പാര്‍ട്ടിക്ക് തിരികെ നല്‍കണമെന്നാണ് നീലകണ്ഠന്റേയും കൂട്ടരുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: