ന്യൂദല്‍ഹി: രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ചശേഷം തനിക്ക് താമസിക്കുവാന്‍ പ്രതിരോധ മന്ത്രാലയം അനുവദിച്ച വീട് പ്രതിഭാ പാട്ടീല്‍ വേണ്ടെന്നുവച്ചു. രാഷ്ട്രപതിഭവന് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വീടനുവദിച്ചതിനെതിരെ വിമുക്ത ഭടന്മാരുടെ സംഘടന രംഗത്തുവന്നതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഈ തീരുമാനം കൈക്കൊണ്ടത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഭൂമി വിരമിച്ച സൈനികര്‍ക്കും സൈനികരുടെ വിധവകള്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍ എല്ലാ ചട്ടങ്ങളും മറികടന്നാണ് രാഷ്ട്രപതിക്കായി വീട് പണിഞ്ഞത്. നിലവിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയും നിരവധി മരങ്ങള്‍ വെട്ടുമുറിച്ചുമായിരുന്നു നിര്‍മ്മാണം.
രാഷ്ട്രപതിമാര്‍ വിരമിച്ചാല്‍ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ സര്‍ക്കാര്‍ ചെലവിലുള്ള താമസസ്ഥലം ഉപയോഗിക്കാം. അല്ലെങ്കില്‍ തിരികെ അവരുടെ സംസ്ഥാനങ്ങളില്‍ പോകാം. അതാണ് കീഴ്വഴക്കം. എന്നാല്‍ വിരമിച്ച രാഷ്ട്രപതിക്ക് താമസിക്കുവാന്‍ ദല്‍ഹിക്ക് പുറത്ത് പുതിയ വീട് പണിയുക എന്നത് പതിവില്ലാത്തതാണ്.
ജൂലായില്‍ വിരമിക്കുന്ന പ്രതിഭാ പാട്ടീലിന് പുനെയിലെ ഖദ്കി കന്റോണ്മെന്റില് ഒരുങ്ങുന്നത് 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ്. അഞ്ചേക്കറിലും അധികം വരുന്ന സ്ഥലത്താണ് വീടുപണി നടുക്കുന്നത്. ഇത്രയും അധികം വിസ്തീര്‍ണമുള്ള ഭൂമിക്ക് ചുറ്റും മതിലുകെട്ടി രാഷ്ട്രപതിയെ സംരക്ഷിക്കുന്നത് എന്തിനാണെന്നാണ് റിട്ടയര്‍ഡ് ലഫ്റ്റനന്റ് കേണല്‍ സുരേഷ് പാട്ടീല്‍ ചോദിക്കുന്നത്. മാത്രമല്ല, വീട് പണിയുന്നത് പ്രതിരോധമന്ത്രാലയത്തിന്റെ ഭൂമിയില്‍ നിയമം ലംഘിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ വീടുനിര്‍മ്മാണം ഒരുതരത്തിലും നിയമലംഘനമല്ലെന്നാണ് രാഷ്ട്രപതിയുടെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്. വിരമിക്കുന്ന രാഷ്ട്രപതിക്കായി ഇന്ത്യയില്‍ അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് ബംഗ്ലാവ് പണിയാം. സര്‍ക്കാര്‍ വീട് ലഭ്യമാണെങ്കില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് നല്കുന്ന വീടിന് സദൃശമായിരിക്കണം അത്. സര്‍ക്കാര്‍ സൗകര്യം ലഭ്യമല്ലെങ്കില്‍ 4500 ചതുരശ്ര അടിയില്‍ അധികം വലിപ്പം വരാത്ത സൗജന്യ വസതിയില്‍ താമസിക്കുന്നത് നിയമവിധേയമാണ്. രാഷ്ട്രപതിയുടെയോ മുന്‍ രാഷ്ട്രപതിയുടെയോ മരണത്തിന് ശേഷം അവരുടെ ജീവിതപങ്കാളിക്കായിരിക്കും ഈ വീട്ടില്‍ താമസിക്കുവാനുള്ള വിശേഷാധികാരം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: