കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക പരിഷ്കരണ നടപടികള്‍ ആരംഭിച്ചതോടെ കളളപ്പണത്തിനും അഴിമതിക്കും പിന്നില്‍ ആരെന്ന് പൊതുജനങ്ങള്‍ക്ക് വ്യക്തമായി തുടങ്ങിയതായി ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ പറഞ്ഞു.
നാടിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു കൊണ്ടിരുന്ന കളളപ്പണം, കളളനോട്ട്, അഴിമതിയെ കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഇതോടെ ദുരീകരിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് രണ്ട് വിഭാഗങ്ങള്‍ രൂപം കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷക്കാലമായി സോഷ്യലിസത്തെ കുറിച്ച് പ്രസംഗിക്കുകയും അഴിമതി നടത്തുകയും കളളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും അഴിഞ്ഞാടാന്‍ അവസരം നല്‍കുകയും ചെയ്തവരും അവരെ അനുകൂലിക്കുന്നവരും ഉള്‍പ്പെടുന്ന വിഭാഗവും, അഴിമതി-കളളപ്പണ രഹിത രാജ്യത്തിനായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗവുമാണ് രൂപം കൊണ്ടിരിക്കുന്നത്.
രണ്ടാമത്തെ വിഭാഗത്തോടൊപ്പമാണ് രാജ്യത്തെ ഭരണകൂടവും ബഹുഭൂരിപക്ഷം ജനങ്ങളും. രാജ്യത്തെ അഴിമതിക്കാരേയും കളളപ്പണക്കാരേയും നോട്ട് അസാധുവാക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥയില് ഒരു പൊളിച്ചെഴുത്താണ് നടന്നിരിക്കുന്നത്. പരിഷ്ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു നല്കുന്നതുള്പ്പെടെയുളളവ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പുതുവര്‍ഷം ജനങ്ങള്‍ക്ക് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്.
രാജ്യത്തെ 17 സംസ്ഥാനങ്ങള്‍ ഇന്ന് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയാണ് ഭരണം നടത്തുന്നത്. ഇത് കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ജനങ്ങള്‍ നല്കുന്ന വിശ്വാസത്തെയാണ് കാണിക്കുന്നത്. രാഷ്ട്രീയ രംഗത്തെ മാറ്റം സാമ്പത്തിക രംഗത്തും മാറ്റമുണ്ടാക്കി കഴിഞ്ഞു. കഷ്ടപ്പാടുകള്‍ സഹിച്ചും ഇതിന് സാഹചര്യം ഒരുക്കിയത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്.
രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പിന്തുടരുന്ന അസഹിഷ്ണുത ഏത് ഘട്ടത്തില്‍ എത്തിയെന്ന് കാണിക്കുന്ന സംഭവമാണ് അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരിയ്ക്കെതിരായ സിപിഎം നീക്കം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നടത്തിയ പ്രസ്താവനകളും സ്വാമിയുടെ അദ്ധ്യാത്മിക പ്രഭാഷണത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും സിപിഎമ്മിന്റെ ഫാസിസത്തെയാണ് കാണിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
സിപിഎം അസഹിഷ്ണുത അപലപനീയമാണ്. അമ്മയുടെ ശിഷ്യര്‍ ഏത് പരിപാടിയില്‍ സംബന്ധിക്കണമെന്ന് നിശ്ചയിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല. നിരോധിത സംഘടനയുടെ പരിപാടിയിലല്ല സ്വാമി പങ്കെടുത്തത്. ഒരു സംഘടനയ്ക്കു വേണ്ടിയും സ്വാമി വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ ആചാര്യന്മാര്ക്കും സംഘടനകള്‍ക്കും നേരെ നടത്തുന്ന അതിക്രമങ്ങള്‍ സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: