പള്ളുരുത്തി: അറവുകാരുടെ വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ പശു പുറമ്പോക്കില്‍ പ്രസവിച്ചു. പള്ളുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന സനാതന്‍ ധര്‍മ്മ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ പശുവിനും കിടാവിനും സംരക്ഷകരായി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പെരുമ്പടപ്പ് കെ ആര് നാരായണന് റോഡിന് സമീപമാണ് പശുവിനേയും കിടാവിനേയും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അവശയായി വെയിലത്ത് കിടന്നിരുന്ന പശുവിനെ കൂടുതല്‍ പരിശോധിച്ചപ്പോള്‍ പ്രസവിച്ചിട്ട് അധികസമയമായില്ലെന്ന് ബോദ്ധ്യപ്പെട്ടു. നാട്ടുകാര്‍ വെള്ളവും പുല്ലും നല്കി പരിചരിച്ചു.
നാട്ടുകാര്‍ ഇടപെട്ട് സമീപത്തെ ബാബുവിന്റെ വീട്ടില്‍ താല്‍ക്കാലിക സംരക്ഷണവും ഒരുക്കി. ട്രസ്റ്റ് ഭാരവാഹികളായ പി എസ് സുജീഷ്, കൃഷ്ണപ്രസാദ്, പി. എം ധനുഷ്, ജാക്സന് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലെത്തി ഗോക്കളെ സംഘടനയുടെ ചുമതലയിലുള്ള ഗോവര്ദ്ധന് ഗോശാലയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ പശുക്കളെ വിട്ടുകിട്ടണമെന്ന് അവകാശവാദവുമായി അറവുകാരായ ചിലര്‍ എത്തി.
പിന്നീട് സംഘടന തന്നെ പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പശുവിനേയും കിടാവിനേയും ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്താന്‍ എസ്ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പശുവിനേയും കിടാവിനേയും പരിശോധിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: