ശബരിമല: സന്നിധാനത്ത് ഭക്തിനിര്‍ഭരമായ പുതുവര്‍ഷാഘോഷം. ശരണം വിളിച്ചും, കര്‍പ്പൂര ദീപങ്ങള്‍ തെളിച്ചും, തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു സന്നിധാനത്തെ ആഘോഷം. ശരണ മന്ത്രങ്ങള്‍ മുഴങ്ങുന്ന തിരുമുറ്റത്ത് പതിനെട്ടാം പടി ചവിട്ടാന്‍ കാത്ത് നിന്ന തീര്‍ത്ഥാടകരെ സാക്ഷിയാക്കിയാണ് ഇക്കുറി മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര സംസ്ഥാന പൊലീസ് സേനാംഗങ്ങളും, 2017 നെ വരവേറ്റത്.
ആല്‍ത്തറയുടെ സമീപം ലോകത്തിനു നവവത്സരാശംസകള്‍ നേര്‍ന്ന് അയ്യപ്പന്മാര് അടക്കമുള്ളവര്‍ കര്‍പ്പൂരദീപം തെളിച്ചു. നേരത്തെ ശബരിമല മേല്‍ശാന്തി എല്ലാ അയ്യപ്പഭക്തര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു.
സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയവരും പുതുവര്‍ഷപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി. ഭജന പാടിയും ശരണം വിളിച്ചും സെല്‍ഫിയെടുത്തും പുതുവത്സര ആശംസകള്‍ കൈമാറിയപ്പോള്‍ പുതുവര്‍ഷം പുലര്‍ന്ന നിമിഷം ആയിരങ്ങള്‍ പതിനെട്ടാം പടിചവിട്ടി. സുരക്ഷ ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡ് ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
2016 നു വിടചൊല്ലി പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ സന്നിധാനത്ത് ആരംഭിച്ചിരുന്നു. ആര്‍പ്പുവിളികളും ശരണം വിളികളും കൊട്ടും പാട്ടുമൊക്കെയായി മരക്കൂട്ടം വരെ ഭക്തര്‍ പുതുവര്‍ഷരാവിനെ വരവേറ്റു. പോലീസിന്റെ ജാഗ്രതാ നിര്‍ദേശം പാലിച്ചും മണിക്കൂറുകള്‍ ക്യൂ നിന്നുമാണ് തീര്‍ഥാടകര്‍ പുതുവര്‍ഷത്തെ ഭക്തിപൂര്‍വം വരവേല്‍ക്കാന്‍ എത്തിയത്.
വാഹനമോടിക്കുന്നത് വിശ്രമത്തിന് ശേഷം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ശബരിമല: ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിന് ശേഷം മാത്രം വാഹനം ഓടിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്. മകരവിളക്ക് കാലത്ത് നടന്ന നൂറ്റമ്പതോളം റോഡപകടങ്ങളില്‍ തൊണ്ണൂറു ശതമാനവും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതുവഴി ഉണ്ടായതാണെന്നും മിക്ക അപകടങ്ങളും ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയിലാണ് സംഭവിക്കുന്നതെന്നും വകുപ്പ് സുരക്ഷാ വിഭാഗം അറിയിച്ചു. ആളപായമുണ്ടാക്കിയ ആറ് അപകടങ്ങളില്‍ ഏഴുപേരാണ് മരിച്ചത്. ഇതില്‍ അഞ്ച് അപകടങ്ങളും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയത് വഴി ഉണ്ടായതാണ്.
വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ വിശ്രമം ഒപ്പമുള്ള ഭക്തര്‍ ഉറപ്പാക്കണം. മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വാഹനം ഓടിക്കുന്നതിനിടയില്‍ ഏതെങ്കിലും വിധത്തില്‍ ക്ഷീണം അനുഭവപ്പെട്ടാല്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് വിശ്രമിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതിനിടെ ഞായറാഴ്ച രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ 18 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഇലവുങ്കലില്‍ നിന്ന് എരുമേലിക്ക് പോകുകയായിരുന്ന തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനൊന്നു പേര്‍ക്കും ഒട്ടപ്ലാംതോടിന് സമീപം ഏഴു പേര്‍ക്കുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: