നെടുമങ്ങാട്: മാണിക്കല്‍ പഞ്ചായത്തിലെ ചേലയം ഭഗവതി ക്ഷേത്രത്തില്‍ മുപ്പതോളം സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടകള്‍ അതിക്രമിച്ചുകയറി ബിജെപി പ്രവര്‍ത്തകരെ വെട്ടിവീഴ്ത്തി.
ചേലയം അലിയാട് ഷൈജുഭവനില്‍ അശ്വനികുമാര്‍, അരുണ്‍കുമാര്‍, മനുഭവനില്‍ മനോജ്കുമാര്‍, ഉഷാഭവനില് സജീഷ്കുമാര്‍, പ്രജിത് ഭവനില്‍ പ്രജിത്, വിഎസ് ഹൗസില്‍ വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മനോജിനും അശ്വനികുമാറിനുമാണ് ഗുരുതരമായ പരിക്ക്. മനോജിന്റെ തലയോട്ടി പൊട്ടി പരിക്കേറ്റിട്ടുണ്ട്. ന്യൂറോവിദഗ്ദ്ധരുടെ നേതൃത്തില്‍ ചികിത്സയിലാണ് മനോജ്. അശ്വനികുമാറിന്റെ കഴുത്തിനും വയറിനുമാണ് പരിക്ക്. ഇരുവരും ഐസിയുവിലാണ്. മറ്റ് നാലുപേരുടേയും കൈകളിലും കാലുകളിലുമാണ് വെട്ടേറ്റിട്ടുള്ളത്.
ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ചേലയം ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് പത്തോളം ബിജെപി പ്രവര്‍ത്തകര്‍ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇതേസമയം മുപ്പതോളം പേരടങ്ങുന്ന സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടകള്‍ വടിവാളും മാരകായുധങ്ങളുമായി എത്തി അവിടെയുണ്ടായിരുന്നവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പലപ്രാവശ്യം സിപിഎം പ്രവര്‍ത്തകര്‍ ഗുണ്ടാവിളയാട്ടം നടത്തിയിട്ടും പോലീസ് നിഷ്ക്രിയമായിരുന്നുവെന്നും രാഷ്ട്രീയവൈരാഗ്യം സൃഷ്ടിക്കുന്നതിനുവേണ്ടി മനഃപൂര്‍വ്വം സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി പറഞ്ഞു. സിപിഎമ്മിന്റെ കിരാതപ്രവര്‍ത്തനങ്ങള്‍ പോലീസ് നോക്കിനില്ക്കാതെ അമര്‍ച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി. രാജേഷ്, സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍, ജില്ലാനേതാക്കളായ പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാര്‍, എം. ബാലമുരളി, മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്, വെള്ളയംദേശം അനില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: