ശാസ്താംകോട്ട: നദീ പുനരുജ്ജീവന നിയമം നിര്‍മ്മിക്കാന്‍ കേരളം തയ്യാറാകണമെന്ന് മാഗ്സസെ പുരസ്കാര ജേതാവ് വാട്ടര്‍മാന്‍ ഡോ.ബി. രാജേന്ദ്ര സിങ്. ദേശീയതലത്തില്‍ നദികളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ നിയമം നടപ്പാക്കിയിട്ടുണ്ട്. ആ വഴി കേരളവും തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജലസ്വരാജിന് ശാസ്താംകോട്ട തടാകതീരത്ത് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാജേന്ദ്രസിങ്.
ജലസ്വരാജ് ഒരു പുതിയ രാഷ്ട്രീയസംസ്കാരത്തിന് വഴിതുറക്കും. എല്ലാത്തരം ഭേദചിന്തകള്‍ക്കും അതീതമായി ജലസംരക്ഷണത്തിനായുള്ള ജനകീയമുന്നേറ്റമായി ഇത് മാറ്റിയെടുക്കാന്‍ സാധിക്കണം. ബിജെപിയെ പോലെ ഒരു രാഷ്ട്രീയസംഘടന ജലസംരക്ഷണമെന്ന ആശയമുയര്ത്തുമ്പോള് അത് ജനമനസ്സിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവത്തിന് ഏറ്റവും വാത്സല്യമുള്ള കുട്ടിയാണ് കേരളം. അതുകൊണ്ടാണ് കേരളത്തിന് ദൈവം എല്ലാം നല്‍കിയത്. എന്നാല്‍ വികൃതി കാട്ടി അതെല്ലാം നശിപ്പിച്ചതാണ് ഇവിടുത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നാല്പത്തിനാല് നദികളൊഴുകുന്ന മറ്റൊരു സംസ്ഥാനമില്ല. കായലും വനഭൂമിയുമടക്കം പൊതുമുതലെല്ലാം മലിനമാക്കിയും കയ്യേറിയുമാണ് കേരളം വറുതിയുടെ വഴി തുറന്നത്. നദി അമ്മയാണെന്ന് പറയാറുണ്ട് എന്നാല്‍ അമ്മയോടുള്ള സമീപനമാണോ നാം നദികളോട് കാട്ടുന്നതെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൃത്യമായ സമയത്താണ് ജലസ്വരാജിന് തുടക്കംകുറിക്കുന്നത്.
പാലക്കാട് നടന്ന ജലസംരക്ഷണസമരം വിജയത്തിന്റെ പാതയിലാണ്. പഞ്ചഭൂതങ്ങളെ സംരക്ഷിക്കാനുള്ള മുന്നേറ്റം ഈ നൂറ്റാണ്ടിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോകം യന്ത്രത്തിന്റെ അടിമയാകുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു. ജലം വറ്റിയാല്‍ ജീവന് വറ്റും. ജീവന് വറ്റിയാല്‍ ഭൂഗോളം ശവഗോളമാകും. പ്രകൃതി പോറ്റമ്മയാണ്. അമ്മയെ പീഡിപ്പിക്കുന്ന മക്കളാണ് മലയാളികള്‍.
ജലസ്വരാജിന്റെ കര്‍മ്മപദ്ധതികള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിശദീകരിച്ചു. ട്രീമാന്‍ എന്ന് അറിയപ്പെടുന്ന ഹരിദ്വാറിലെ സ്വാമി സംവിധാനന്ദ, പ്ലാച്ചിമട സമരനായകന് വിളയോടി വേണുഗോപാല്‍, ചലച്ചിത്രസംവിധായകന്‍ ഷാജി എന്‍. കരുണ്‍, കൊല്ലം തുളസി, രാജസേനന്, കവി ഇഞ്ചക്കാട് ബാലചന്ദ്രന്, ശാസ്താംകോട്ട തടാകസംരക്ഷണസമിതി ചെയര്മാന് കെ. കരുണാകരന്‍പിള്ള, ജൈവകൃഷിയില്‍ ശ്രദ്ധേയനായ ഹിലാല്‍, പരിസ്ഥിതി പ്രവര്ത്തകന് ഡോ. സുഭാഷ്ചന്ദ്രബോസ്, കരിങ്കുന്നം രാമചന്ദ്രന് നായര്‍, ഡോ.സി.എം. ജോയ്, ഡോ. ഉണ്ണിക്കൃഷ്ണന്, എം.എന്‍. ജയച്ചന്ദ്രന്, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, ജോര്‍ജ്കുര്യന്‍, പി.എം. വേലായുധന്, രേണുസുരേഷ്, ബി. രാധാമണി, പി.ആര്. മുരളീധരന്, ജി. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: