സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുളള കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയില്‍ നല്ലൊരു ഭാഗം ഭീകരവാദ സംഘടനകള്‍ അടക്കമുളള ചില സംഘടനകളുടേതാണ്. ഇത്തരം സംഘടനകള്‍ക്ക് സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിദേശത്തുനിന്നും മറ്റും എത്തുന്ന പണം വ്യക്തമായ രേഖകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ യാതൊരു നിബന്ധനകളും ഇല്ലാത്ത സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച് യഥാസമയം പിന്‍വലിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നയാപൈസ പോലും നികുതിയടക്കേണ്ടതില്ല എന്നുളളതും, കോടികള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാലും ക്രയവിക്രയങ്ങള്‍ നടന്നാലും യാതൊരു അന്വേഷണവും ഉണ്ടാവില്ലെന്ന ഉറപ്പും ഇത്തരം ശക്തികളെ സഹകരണ സ്ഥാപനങ്ങളിലേക്കാകര്ഷിക്കുകയാണ്. കളളനോട്ടുകളും ഇത്തരത്തില്‍ വ്യാപകമായി സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
ഏതാനും നാളുകള്‍ക്ക് മുമ്പ് സിപിഎം ഭരണത്തിലുളള കണ്ണൂരിലെ പ്രമുഖ ബാങ്കില്‍ നിന്ന് നല്കിയ പെന്ഷന് തുകയില്‍ ഭൂരിഭാഗം നോട്ടുകളും കളളനോട്ടുകളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് രണ്ട് കണ്ടെയ്നര്‍ കറന്‍സി ഭീകരവാദ സംഘടനകള്‍ക്കായി കേരളത്തില്‍ എത്തിയിരുന്നുവെന്നും, ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് ഉള്‍പ്പെടെ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ നടപടികളുടുത്തില്ലെന്നും ഭരണക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരാള്‍ ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. ഇതുള്‍പ്പെടെയുള്ള പണം എങ്ങോട്ട് പോയെന്ന് ഇന്നും അവ്യക്തമാണ്. വ്യക്തമായ രേഖകളില്ലാത്ത ഇത്തരം പണം ദേശസാല്‍ക്കൃത ബാങ്കുകളിലേക്കു പോകില്ലെന്നുറപ്പാണ്. അങ്ങനെ വരുമ്പോള്‍ സഹകരണ സംഘങ്ങള്‍ ഇക്കാര്യത്തിലും സംശയത്തിന്റെ നിഴലിലാണ്.
രാജ്യത്തിനെതിരെ അകത്തുനിന്നും പുറത്തുനിന്നും ചില ശക്തികള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളെ കഴിഞ്ഞ കാലങ്ങളില്‍ ഭാരതം ഭരിച്ച സര്‍ക്കാരുകളൊന്നും കാട്ടാത്ത ആര്‍ജ്ജവത്തോടെ നേരിടാനുറച്ച്, അതിന്റെ ഭാഗമായി രാജ്യത്തെ വിധ്വംസക പ്രവര്ത്തനങ്ങള്ക്കൊഴുകുന്ന കളളപ്പണത്തേയും കളളനോട്ടുകളെയും കണ്ടെത്തി ഇല്ലാതാക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് തടയിട്ട് സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കാനായി ഇടതുപക്ഷവും വലതുപക്ഷവും നടത്തുന്ന നാടകങ്ങള്‍ കാലം തെളിയുമ്പോള്‍ ജനം തിരിച്ചറിയുകതന്നെ ചെയ്യുമെന്നുറപ്പാണ്. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ വ്യക്തമാക്കുമ്പോള്‍ ശരിയെതാണെന്ന് വ്യക്തം.
(നാളെ: ഭയപ്പെടേണ്ടത് മടിശീലയില്‍
കനമുളളവന് മാത്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: