ആലപ്പുഴ: ധര്‍മ്മശാസ്താവിന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ മുഖ്യകാര്‍മ്മികത്വം വഹിച്ച് പതിനെട്ടാം വര്‍ഷം മലചവിട്ടാന്‍ ഒരുങ്ങുകയാണ് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട് 18ന്റെ പ്രധാന്യം പ്രസിദ്ധമാണ്. എല്ലാം 18ല്‍ അധിഷ്ഠിതം. 18 പടികള്‍, 18 മലകള്‍, 18 അടവുകള്‍, 18 മല ചവിട്ടുമ്പോള്‍ പെരിയസ്വാമിയുമാകുന്നു. അങ്ങനെ നീളുന്നു 18ന്റെ മഹത്വം.
ഇത്രയും വര്‍ഷം സംഘത്തിന്റെ സമൂഹപ്പെരിയോനായി ഒരാള്‍ തുടരുന്നത് കരീത്ര ചന്ദ്രശേഖരക്കുറുപ്പിനുശേഷം ഇതാദ്യമാണ്. ചന്ദ്രശേഖരക്കുറുപ്പ് 28 വര്‍ഷം പെരിയോനായിരുന്നു. 18ന്റെ പുണ്യത്തിലെത്തി നില്ക്കുന്ന സമൂഹപ്പെരിയോനെ അമ്പലപ്പുഴ അയ്യപ്പഭക്തസംഘം ആദരിക്കും. നാലിന് വൈകിട്ട് നാലുമണിക്കാണ് പരിപാടികള്‍. പടിഞ്ഞാറെ നടയിലെ ശ്രീപ്രിയ ഓഡിറ്റോറിയത്തില്‍ സമ്മേളനം നടക്കും.
ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സമൂഹപ്പെരിയോനെ ആദരിക്കും. അമ്പലപ്പുഴ പൗരാവലി സമൂഹപ്പെരിയോനെ പൊന്നാട അണിയിച്ച് പാദപൂജ നടത്തും. സ്മരണികയുടെ പ്രകാശനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍വ്വഹിക്കും. അമൃതകീര്‍ത്തി പുരസ്കാര ജേതാവ് ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ ആദരിക്കും.
മുഖ്യപ്രഭാഷണവും അദ്ദേഹം നടത്തും. സംഘം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. സംഘം സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍ സ്വാഗതവും സ്വാഗതസംഘം ചെയര്മാന് കൃഷ്ണരാജ് നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, ട്രഷറര്‍ കെ. ചന്ദ്രകുമാര്‍, സ്വാഗതസംഘം ചെയര്മാന് കൃഷ്ണരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: