ചെറുവത്തൂര്‍: സിപിഎം അക്രമത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ യാത്രക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി (30), വി.രാജേഷ് പുങ്ങംചാല്‍ (27) എന്നിവരുടെ തലക്കാണ് പരിക്കേറ്റത്.
ബിജെപി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് അശോകന്, മധു പുങ്ങംചാല്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. കല്ല്, ഭാരമെടുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകൊളുത്ത്, സൈക്കിള്‍ചെയിന്‍ തുടങ്ങിയവയുമായാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ഇരുമ്പ് കൊളുത്തുകൊണ്ട് പിന്നില്‍ നിന്നും രാജേഷിന്റെ തലക്കടിച്ചു. കൊളുത്തുകൊണ്ട് തല കീറിമുറിഞ്ഞു. ശ്രീജിത്തിന്റെ തലയില്‍ 7 തുന്നലുകളും രാജേഷിന്റെ തലയില്‍ 5 തുന്നലുകളുമുണ്ട്.
സിപിഎം അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പൊട്ടിച്ചു.
പദയാത്ര കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ്, സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന് തുടങ്ങിയവരെ ചെറുവത്തൂര്‍ നഗരത്തില്‍ പോലീസ് തടഞ്ഞു. ഇവരെ സിപിഎം സംഘം കല്ലെറിഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് വാഹനത്തിലാണ് മാറ്റിയത്.
ചെറുവത്തൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് മാസ്റ്റര്‍ പതാക കൈമാറി യാത്ര ആരംഭിച്ചപ്പോള്‍ത്തന്നെ പോലീസിനൊപ്പം മറഞ്ഞുനിന്ന സിപിഎം സംഘം അക്രമം അഴിച്ചുവിട്ടു. കെട്ടിടങ്ങളുടെ മുകളില്‍ നിന്നും കല്ലേറുണ്ടായി. പോലീസിനെ നോക്കുകുത്തിയാക്കി അരമണിക്കൂര്‍ സിപിഎംസംഘം അഴിഞ്ഞാടി. പോലീസ് വേഷത്തില്‍ വന്ന് യൂണിഫോമിനു മുകളില്‍ നെയിംബോര്‍ഡുകള്‍ പോലും ഇല്ലാത്ത ക്രിമിനലുകളാണ് അക്രമം നടത്തിയത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപിയാണെന്ന് ആക്രോശിച്ച് പോലീസുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഓടിയെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാനും തയ്യാറായില്ല. ഈ സമയത്തും സിപിഎമ്മുകാര്‍ പദയാത്രക്കു നേരെ പ്രകടനവുമായെത്തി വന്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമം നടത്തി. ചീമേനിയില്‍ പദയാത്രയുടെ സമാപനസമ്മേളനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെയും വിവിധ സ്ഥലങ്ങളില്‍ കല്ലേറുണ്ടായി. കല്ലേറില്‍ ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ.വി.ഉണ്ണികൃഷ്ണന് പരിക്കേറ്റു. രാവിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ വന്ന രണ്ട് ബസ്സുകളുടെ ചില്ലുകള്‍ സിപിഎം അക്രമികള്‍ തകര്‍ത്തിരുന്നു. രാത്രി ഒമ്പതരയോടെ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന കെ. സുരേന്ദ്രന്റെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി.
സിപിഎം അക്രമത്തിലും നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: