ആലപ്പുഴ: നാട്ടിലെ കര്‍ഷകരെ സഹായിക്കാത്ത ഹോര്‍ട്ടികോര്‍പ്പ് അന്യ സംസ്ഥാന പച്ചക്കറി ലോബികളെ സംരക്ഷിക്കുന്നു. വില കൂടിയാലും സാരമില്ല വിഷമില്ലാത്തത് കഴിക്കാമല്ലോ എന്ന പ്രതീക്ഷയില്‍ പച്ചക്കറി വാങ്ങാനെത്തുന്നവരെ ഒന്നടങ്കം പറ്റിക്കുകയാണ്.
കോയമ്പത്തൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിഷ പച്ചക്കറികളാണ് ആലപ്പുഴ ജില്ലയിലെയടക്കം ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലൂടെ വിറ്റഴിക്കുന്നത്. ജൈവ പച്ചക്കറികൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴിയിലെ കര്‍ഷകരെ പോലും അവഗണിക്കുകയാണ്. വിലക്കൂടുതലാണെന്നാണ് ന്യായം.
കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് തുടക്കമിട്ടത് സിപിഐ നേതാവ് വി.വി. രാഘവന് കൃഷിമന്ത്രിയായിരുന്നപ്പോഴാണ്. പച്ചക്കറികളുടെ കാര്യത്തില്‍ കേരളം അനുഭവിക്കുന്ന പരാശ്രയത്വം അവസാനിപ്പിക്കുക, വിഷം തീണ്ടിയ അന്യസംസ്ഥാന പച്ചക്കറികള്‍ക്കു പകരം നല്ല പച്ചക്കറികള്‍ ലഭ്യമാക്കുക എന്നിവയായിരുന്നു ലക്ഷ്യമിട്ടത്.
ഉള്ളി, സവാള, ചെറുനാരങ്ങ, മുരിങ്ങയ്ക്ക, പച്ചമുളക് തുടങ്ങിയവ കോയമ്പത്തൂരില്‍ നിന്നാണ് വാങ്ങുന്നത്. കിഴങ്ങ്, കാബേജ്, കാരറ്റ്, തക്കാളി, പടവലം തുടങ്ങിയ നാമമാത്രമായ പച്ചക്കറികള്‍ മൂന്നാര്‍, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് സംഭരിക്കുന്നു. ആലപ്പുഴയിലെ പച്ചക്കറി കൃഷിക്കാരെ പൂര്‍ണമായി അവഗണിക്കുകയാണ്. പലപ്പോഴും പൊതുവിപണിയേക്കാള്‍ വിലകൂട്ടിയാണ് പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ വില്‍ക്കുന്നത്.
പച്ചക്കറികളുടെ ഗുണനിലവാരം, വിഷാംശ സാദ്ധ്യത എന്നവ പരിശോധിക്കുന്നതിന് യാതൊരു സംവിധാനവുമില്ല. സ്വകാര്യലാബുകളില് നിന്ന് പരിശോധനാഫലം ലഭിക്കാന്‍ ഒന്നര ആഴ്ചവരെ സമയമെടുക്കും. അപ്പോഴേക്കും പച്ചക്കറി ചീത്തയാകുന്ന സ്ഥിതിവിശേഷമാണുള്ളത്. കേരളത്തില്‍ ജൈവകൃഷിക്ക് പ്രോത്സാഹനം നല്കാന് സര്‍ക്കാരും വിവിധ സംഘടനകളും ശ്രമം നടത്തുമ്പോഴും ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യമില്ലാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുന്ന ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാന ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് കര്ഷദ്രോഹമാണെന്ന് വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: