തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള പരാതിയില്‍ അന്വേഷണം വൈകുന്നതില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. തോട്ടണ്ടി ഇറക്കുമതി നടത്തിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. മന്ത്രിയായിരുന്ന ഇ.പി. ജയരാജനും ഐജി ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്വഴക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചതിലും കോടതി വിമര്‍ശിച്ചു. പരാതി മൂന്നാം തവണ കോടതിയില്‍ എത്തിയതിനു ശേഷമാണ് വിജിലന്‍സ് ഡയറ്കടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് ഗുരുതരമായ കൃത്യ വിലോപമാണ്. പരാതിക്കാരന് വിജിലന്‍സിനെ സമീപിക്കുമ്പോള്‍ നീതി ലഭിക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിക്കേണ്ടിവരുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ പിടിപ്പുകേടു കൊണ്ടാണെന്നും കോടതി പറഞ്ഞു.
തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി സംബന്ധിച്ച് ഫെബ്രുവരി 17 ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെയുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, കാപ്പെക്സ് മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗവും മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ പി.തുളസീധരക്കുറുപ്പ്, കോര്പറേഷന് എംഡി സേവ്യര്‍, കശുവണ്ടി വിതരണം ചെയ്ത കമ്പനികള്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം താന്‍ കൂട്ടിലടച്ച തത്തയല്ലെന്നും പത്തി വിടര്‍ത്തി ആടുക മാത്രമല്ല കൊത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം നേതാക്കളുടെ അഴിമതിയും സിവില്‍ സര്‍വ്വീസ് തലത്തിലെ ഉന്നതന്മാര്ക്ക് എതിരെയുള്ള അന്വേഷണവും തുടങ്ങിയപ്പോള്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന തരത്തിലേക്ക് നീങ്ങുകയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശം ഇത് സാധൂകരിക്കുന്നതാണ്. മറ്റ് കേസുകള്‍ വളരെ ശുഷ്കാന്തിയോടെ അന്വേഷിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ഭരണകക്ഷിനേതാക്കളുടെ കേസുകള്‍ അന്വേഷിക്കുന്നതിന് കാലതാമസം വരുത്തുന്നത് ബോധപൂര്‍വ്വമാണെന്നാണ് ആരോപണം.
ഒരു കേസ് സംബന്ധിച്ച് വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടാല്‍ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് സംബന്ധിപ്പ് സുപ്രീംകോടതി വിധി നിലനില്ക്കുന്നു. എന്നാല്‍ മുന്‍ മന്ത്രി ജയരാജനെതിരെയുള്ള ബന്ധുനിയമന അന്വേഷണറിപ്പോര്‍ട്ട് മൂന്ന് മാസമായിട്ടും നല്‍കിയിട്ടില്ല. പായ്ച്ചിറ നവാസായിരുന്നു ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്. അന്വേഷണത്തിന് ഉത്തരവിടാതെ പരാതി വച്ച് താമസിപ്പിച്ചു.
ഇതേത്തുടര്‍ന്ന് പരാതിക്കാരന് വിജിലന്‍സ് കോടതിയെ സമീപിക്കുന്ന തലേ ദിവസമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉത്തരവ്. ഉത്തരവിലും പ്രത്യേകത പുലര്‍ത്തി. വിദേശത്തായിരുന്ന ജേക്കബ്ബ് തോമസ് വിമാനത്താവളത്തില്‍ എത്തി അഞ്ചുമിനിട്ടിനകം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
എഡിജിപി ശ്രീലേഖക്കെതിരെയുള്ള കേസിലും വിഴ്ചവരുത്തി. ശ്രീലേഖക്കെതിരെയുള്ള അഴിമതി സംബന്ധിച്ച് ത്വരിത പരിശോധനക്ക് വിജിലന്‍സ് ഉത്തരവിട്ടു. എന്നാല്‍ അഴിമതി സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. എഫ്ഐആര്‍ ചുമത്തി കേസെടുക്കുന്നതിനു പകരം ത്വരിത പരിശോധനക്ക് ജേക്കബ്ബ് തോമസ് ഉത്തരവിടുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ യാഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ ഈ കേസുകളില്‍ രണ്ടാം പ്രതി ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയേയും വിജലന്‍സ് കോടതി അടുത്തയിടെ വിമര്‍ശിച്ചിരുന്നു. ശ്രീലേഖക്കെതിരെയുള്ള ത്വരിതപരിശോധന റിപ്പോര്‍ട്ടിലും അഞ്ചുമാസം കാലതാമസം വരുത്തി. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കേസിലും ഇതേ വീഴ്ചവരുത്തിയെന്നാണ് കോടതി വിലയിരുത്തല്‍.
മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിയുടെ കേസിലും ഇതേ വിഴ്ച സംഭവിച്ചു. വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനു പകരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ചോദ്യം ചെയ്ത് ശങ്കര്‍റെഡ്ഡി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് ജേക്കബ്ബ് തോമസിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നിട്ടും എഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലെ ദൂരൂഹതയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: