ലോകത്ത് ഇന്നുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗമാണ് അസഹിഷ്ണുത. ഈ മാറാരോഗത്തിന്റെ രോഗാണുവാഹകര്‍ സംഗതിവശാല്‍ മാര്‍ക്സിസ്റ്റുകളാണുതാനും. തങ്ങള്‍ ഉദ്ദേശിക്കുന്നതും തങ്ങള്‍ക്ക് സഹായമേകുന്നതുമായവ മാത്രം നില നിര്‍ത്തിക്കൊണ്ട് മറ്റെന്തും തച്ചുടയ്ക്കുകയും ചുട്ടെരിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ രീതി. ധാര്‍ഷ്ട്യവും അക്രമവും മുഖമുദ്രയാക്കിയിരിക്കുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഒരു കാരണവും ഇല്ലാതെ തന്നെ അവര്‍ ഈദൃശ പ്രവൃത്തികള്‍ക്ക് മുന്നിട്ടിറങ്ങും. അവരുടെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഈ രോഗാണുവിനെ ഇല്ലാതാക്കിയെങ്കില്‍ മാത്രമേ സമൂഹത്തില്‍ ശാന്തിയും സമാധാനവും കൈവരുകയുള്ളു. നിര്‍ഭാഗ്യവശാല്‍ ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാവുന്നില്ല.
മാര്‍ക്സിസ്റ്റുകളുടെ ഈ മാറാരോഗത്തിന്റെ ക്രൂരമായ അനുഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. തൊട്ടടുത്ത ജില്ലയും വ്യത്യസ്തമല്ല. അടുത്ത ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ ദൃശ്യമായത് കൊടിയ ദുരനുഭവങ്ങളാണ്. മാര്‍ക്സിസ്റ്റുകളുടെ അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ചവര്‍ക്കു നേരെ രാക്ഷസീയതയാണ് അവിടെ അരങ്ങേറിയത്. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ യാത്രയെയാണ് മാര്‍ക്സിസ്റ്റുകള്‍ സംഘം ചേര്‍ന്ന് അക്രമിച്ചത്. യാത്രയില്‍ പങ്കെടുത്ത അനേകം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തങ്ങള്‍ നാടുഭരിക്കുമ്പോള്‍ തങ്ങളുടെ സ്വാതന്ത്ര്യമല്ലാതെ മറ്റെന്ത് സ്വാതന്ത്ര്യം എന്ന ധാര്‍ഷ്ട്യവുമായാണ് ഗുണ്ടകളായി മാര്‍ക്സിസ്റ്റുകള്‍ ഉറഞ്ഞുതുള്ളിയത്.
നാട്ടില്‍ തങ്ങള്‍ മാത്രം മതിയെന്ന ഫാഷിസ്റ്റ് ചിന്താഗതി വെച്ചുപുലര്‍ത്തുന്ന മാര്‍ക്സിസ്റ്റുകള്‍ മറ്റുള്ളവര്‍ തങ്ങളുടെ ഔദാര്യത്തില്‍ കഴിഞ്ഞുകൊള്ളണമെന്ന ഭീഷണി മുഴക്കുകയാണ്. അതിന് ഔദ്യോഗിക ഭാഷ്യം നല്കാന് ഭരണകൂടവും സര്‍വസജ്ജരായുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. പൊലീസിനെ പാര്‍ട്ടിയുടെ പിണിയാളുകളാക്കി മാറ്റിയിരിക്കുകയാണ്. അതിന്റെ നേര്‍കാഴ്ചയാണ് കാസര്‍കോട്ട് കണ്ടത്. സ്വാതന്ത്ര്യ സംരക്ഷണ യാത്രയെ വളഞ്ഞിട്ട് ആക്രമിച്ച മാര്‍ക്സിസ്റ്റുകള്‍ക്ക് വെള്ളിത്തളികയില്‍ ആദരവ് സമര്‍പ്പിച്ച പൊലീസ് സംഘം പരിക്കേറ്റവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. യാത്രക്കു ശേഷം തിരിച്ചുപോവുകയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്, രമേശ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി എന്നിവരെ ചെറുവത്തൂര്‍ നഗരത്തില്‍ തടയുകയായിരുന്നു. നേതാക്കളെ അപായപ്പെടുത്താന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നോ പൊലീസ് എന്ന സംശയം അസ്ഥാനത്തല്ല. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് പൊലീസും ഒരേ പണിതന്നെ ചെയ്യുമ്പോള്‍ സമൂഹം അരക്ഷിതത്വത്തിന്റെ പിടിയിലമരുമെന്ന്് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമുക്ക് മുമ്പില്‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്.
ഏതു സംഭവഗതിയും തങ്ങള്‍ക്കനുകൂലമാക്കാനുള്ള തത്രപ്പാടില്‍ പ്രശസ്ത സാഹിത്യകാരനെപോലും കരുവാക്കിയിരിക്കുകയാണ് സിപിഎം. തങ്ങള്‍ക്ക് ഏതു കലാകാരനെയും സാഹിത്യകാരനെയും കവിയേയും വരുതിയില്‍ നിര്‍ത്താന്‍ അവകാശമുണ്ടെന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴുതി വീണിരിക്കുന്നു. അതിന്റെ ലജ്ജാവഹമായ മുഖമാണിപ്പോള്‍ സമൂഹത്തില്‍ അനാവൃതമായിരിക്കുന്നത്. എല്ലാ രംഗത്തെയും കൈപ്പിടിയിലൊതുക്കാനുള്ള മാര്‍ക്സിസ്റ്റ് രാക്ഷസീയതക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ആര്‍എസ്എസ് ശിബിരത്തിന് സ്കൂള്‍ അനുവദിച്ചു എന്ന ഒറ്റക്കാരണത്താല്‍ വളപട്ടണത്തെ നിത്യാനന്ദ ഭവന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അടിച്ചു തകര്‍ത്ത മാര്‍ക്സിസ്റ്റുകള്‍ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് നല്‍കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ തങ്ങളല്ലാത്ത സകലരേയും ശരിപ്പെടുത്തുന്ന തരത്തിലേക്ക് ആര്‍ത്തട്ടഹസിച്ച് പായുകയാണ്. ഈ ഭ്രാന്തന് അവസ്ഥയ്ക്ക് ചങ്ങലയിട്ടില്ലെങ്കില്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലാവും.
കാസര്‍കോട്ടെ അക്രമത്തിനെതിരെ ഇന്നലെ നടന്ന ഹര്‍ത്താല്‍ ഈ മൃഗീയതക്കെതിരെയുള്ള ജനാധിപത്യമുന്നേറ്റമായിരുന്നു. മുഴുവന്‍ കേരളവും അതിന്റെ സന്ദേശം നെഞ്ചേറ്റിയാല്‍ സമൂഹത്തിന് മനുഷ്യത്വത്തോടെ മുന്നേറാനാകും. അതിനുള്ള ശ്രമം അടിത്തട്ടില്‍ നിന്നു തന്നെ തുടങ്ങുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: