കേരളത്തിലെ സഹകരണ സംഘങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും വളരെയധികം സഹായങ്ങള്‍ നല്‍കുകയും ഇപ്പോഴും ചെയ്യുന്നുവെന്നുളളതും വസ്തുതയാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിത സമ്പാദ്യവും സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിക്ഷിപ്തമാണ്.
ചോരനീരാക്കി അധ്വാനിച്ചതിന്റെ മുതല്‍ക്കൂട്ടായ ഇത്തരം സമ്പാദ്യങ്ങള്‍ നിയമാനുസൃതമാണ് എന്നതുകൊണ്ടുതന്നെ ഇത്തരം നിക്ഷേപങ്ങളില്‍ ചില്ലിക്കാശുപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ണ്ണമാകുന്നതോടെ എല്ലാ ആശങ്കകളും ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ സംസ്ഥാനത്തെ ചില മാധ്യമങ്ങളും സഹകരണ ബാങ്കുകളില്‍ കളളപ്പണം നിക്ഷേപിച്ച ഒരുവിഭാഗം മാഫിയകളും ഇടതു-വലത് നേതാക്കളും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കരിവാരിത്തേക്കാനും ജനങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കാനുമുളള ആസൂത്രിത നീക്കം നടത്തുകയാണ്.
നോട്ട് അസാധുവാക്കിയ ആദ്യ രണ്ടുദിവസം സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ മാത്രം വന്നുചേര്‍ന്നത് രണ്ടായിരത്തി അഞ്ഞൂറ് കോടിയായിരുന്നു. ഇതില്‍ കൂടുതലും കളളപ്പണക്കാരുടെ പണമാണെന്ന് ബോധ്യപ്പെട്ടതാണ് കേന്ദ്രസര്‍ക്കാരിനേയും റിസര്‍വ്വ് ബാങ്കിനേയും പിന്നീട് പഴയ നോട്ട് സ്വീകരിക്കുന്നതിനും, അവ വിതരണം ചെയ്യുന്നതില്‍നിന്ന് ജില്ലാ ബാങ്കുകളെ വിലക്കാനും പ്രേരണയായത്. ദേശസാല്‍ക്കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും നാല്‍പ്പത്തി ഒമ്പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കണമെങ്കില്‍ പാന്‍കാര്‍ഡ് വേണമെന്ന നിബന്ധന നിലനില്‍ക്കെ ഇതൊന്നും ആവശ്യമില്ലാതെ എത്ര വേണമെങ്കിലും നിക്ഷേപിക്കാമെന്നത് സഹകരണ സംഘങ്ങളിലേക്ക് കളളപ്പണക്കാരെ ആകര്‍ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും ബോധ്യപ്പെട്ടു.
നിയമാനുസൃതമായി ഇത്തരം നിക്ഷേപങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിവരില്ലെന്നുറപ്പും ആദ്യ രണ്ടു ദിനങ്ങളില്‍ സഹകരണ സംഘങ്ങളിലേക്ക് കളളപ്പണക്കാരെ ആകര്‍ഷിച്ചു.
കണക്കില്‍പ്പെടാത്ത പണം ഇത്തരത്തില്‍ ഒഴുകുമെന്ന കണ്ടെത്തലാണ് സഹകരണ സംഘങ്ങളെ ഇടപാടുകളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ പ്രേരകമായത്. നിര്‍ഭാഗ്യവശാല്‍ ഇതിനെ രാഷ്ട്രീയ ലാഭത്തിനായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുകയാണ്.
സാധാരണക്കാരന്റെ സ്ഥാപനങ്ങളായ ബാങ്കുകളെ തകര്‍ക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യാപക പ്രചാരണം അഴിച്ചുവിട്ടു. കണ്ണൂരിലുള്‍പ്പെടെ പാര്‍ട്ടി വളര്‍ത്താനും കൊലപാതകങ്ങളും അക്രമങ്ങളും നടത്താനുമുളള സാമ്പത്തിക സ്രോതസ് നഷ്ടമാകുമെന്നും, വായ്പ നല്‍കിയും ജോലി നല്‍കിയും പാര്‍ട്ടിയില്‍ ആളുകളെ കൂട്ടാനുളള സങ്കേതങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ കൈവിട്ടു പോകുമെന്നും, കണക്കില്‍പ്പെടാത്ത പണം പിടിക്കപ്പെടുമെന്നും അതുവഴി പാര്‍ട്ടിഗ്രാമങ്ങളിലെ അടിത്തറയിളകുമെന്നുമൊക്കെയുള്ള ഭയവും പരിഭ്രാന്തി മൂലമാണ് കേരളത്തിലെ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്.
(പരമ്പര അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: