ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ആറ്, ഏഴ് തീയതികളില്‍ ദല്‍ഹിയില്‍ നടക്കും. നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിര്‍വ്വാഹക സമിതി യോഗമാണിത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും യോഗത്തില്‍ മുഖ്യവിഷയമാകും. രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും.
നോട്ട് റദ്ദാക്കിയത് വിജയത്തിലെത്തിയെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. പ്രയാസങ്ങളുണ്ടായിട്ടും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നതിന് തെളിവാണ് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയമെന്നും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണത്തിനും അഴിമതിക്കും എതിരെ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. സര്‍ക്കാര്‍ തീരുമാനത്തിലെ നേട്ടങ്ങള്‍ താഴെത്തട്ടില്‍ വിശദീകരിക്കാന്‍ വന്‍ പ്രചാരണ പദ്ധതിയും പാര്‍ട്ടി തയ്യാറാക്കുന്നുണ്ട്. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കിയേക്കും.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യും. 14 വര്‍ഷമായി അധികാരത്തിലില്ലാത്ത യുപിയില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. ഇവിടെ മോദിയുടെ റാലികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമാജ്വാദി പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ബിജെപിക്ക് അനുകൂലമാകും എന്നാണ് വിലയിരുത്തല്‍. ഗോവയും പഞ്ചാബും നിലനിര്‍ത്തുന്നതോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡും മണിപ്പൂരും പിടിച്ചെടുക്കാനും ബിജെപി ലക്ഷ്യമിടുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് ഇത് ശക്തി പകരും. മണിപ്പൂരില്‍ ബിജെപി ഭരണത്തിലെത്തുമെന്ന സര്‍വ്വെ ഫലം പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങും നടക്കും.
ആറിന് രാവിലെ ദേശീയ ഭാരവാഹി യോഗത്തോടെയാണ് തുടക്കം. ദേശീയ ഭാരവാഹികള്‍ക്ക് പുറമെ സംസ്ഥാന അധ്യക്ഷന്മാര്, സംഘടനാ സെക്രട്ടറിമാര്‍, പ്രഭാരിമാര്‍ എന്നിവരും പങ്കെടുക്കും. ഉച്ചക്ക് ശേഷവും ഏഴിനും നിര്‍വ്വാഹക സമിതി യോഗം നടക്കും. സമാപനസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, പി. കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്, വി. മുരളീധരന്, എം. ഗണേശന്, കെ. സുഭാഷ് എന്നിവരാണ് കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: