തൃശൂര്‍: മലയാള സാഹിത്യത്തില്‍ വരേണ്യവല്‍കൃത തുരുത്തായി നിലനില്ക്കുകയും ആരോപണങ്ങള്‍ക്കു നേരേ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തത് എംടി സ്വമനസാലേയാണോ പരപ്രേരണയാലാണോയെന്ന് വ്യക്തമാക്കണമെന്ന് തപസ്യ ആവശ്യപ്പെട്ടു.
ഒ.വി.വിജയനെപ്പോലെയുള്ള പ്രശസ്തരായ എഴുത്തുകാരെ ജീവിച്ചിരുന്നപ്പോഴും മരണശേഷവും തമസ്കരിക്കാന്‍ ഒരു കൂട്ടം ആളുകള്‍ പ്രകടിപ്പിച്ച ഉത്സാഹത്തിന്റെ യാഥാര്‍ത്ഥ പൊരുള്‍ ഇപ്പോഴാണ് സാഹിത്യസമൂഹത്തിന് മനസിലാകുന്നതെന്ന് തപസ്യ ജില്ല കമ്മിറ്റി പത്രക്കുറിപ്പില്‍ പറയുന്നു. തെക്കിനിയും വടക്കിനിയും നാലുകെട്ടും ഇല്ലാതെ എഴുതുവാന്‍ കഴിയില്ലേ എന്നും സവര്‍ണ്ണ ഫാസിസ്റ്റെന്നും എംടിയെ ഒരുകാലത്ത് വിമര്‍ശിച്ചവര്‍തന്നെ ഇന്ന് അദ്ദേഹത്തെ ആയുധമാക്കുകയാണോ അതോ കമലിനെ രക്ഷിക്കുവാനുള്ള പരിചയാക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.
മഹാനായ ഒ.വി.വിജയന്റെ പ്രതിമ കോട്ടയ്ക്കലില്‍ തകര്‍ക്കപ്പെട്ടപ്പോഴും, ശവം തീനി ഉറുമ്പുകള്‍ എന്ന നാടകം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട് നാടകകലാകാരന്മാര് തടവിലാക്കപ്പെട്ടപ്പോഴും, ക്രിസ്തുവിന്റെ തിരുമുറിവ് എന്ന നാടകം കേരളത്തില്‍ നിരോധിക്കപ്പെട്ടപ്പോഴും കപടമതേതര മൗനം പാലിച്ച നാലുകെട്ടുകാരന് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കുനേരെ അസഹിഷ്ണുവാകുന്നതും ഹാലിളകി വിവാദമുണ്ടാക്കുന്നതും സാഹിത്യലോകം തിരിച്ചറിയണമെന്ന് തപസ്യ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ മേഖല സെക്രട്ടറി ഇ.കെ. കേശവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, സഹസംഘടന സെക്രട്ടറി സി.സി.സുരേഷ്, ജില്ല സംഘടന സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത്, കെ.ഉണ്ണികൃഷ്ണന്, രഞ്ചിത്ത് മേനോന്, പ്രസീദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: