മട്ടാഞ്ചേരി: കൊച്ചിയടക്കമുള്ള മേജര്‍ തുറമുഖങ്ങളില്‍ ഗേറ്റ് പരിശോധനയ്ക്ക് അത്യാധുനിക സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്കി. മാര്‍ച്ച് 31നകം തുറമുഖങ്ങളില്‍ ഗേറ്റ് ഓട്ടോമേഷന്‍ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം.
ചരക്ക് വാഹന സുരക്ഷപരിശോധനയടക്കമുള്ളവയ്ക്കായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജി സംവിധാനമൊരുക്കണം. വലിയ വാഹനങ്ങള്‍, ജീവനക്കാര്‍, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്കും സുരക്ഷാപരിശോധന വേണം. തുറമുഖങ്ങളുടെ ഉല്പാദനക്ഷമത കൂട്ടുന്നതിനും ചരക്ക് നീക്ക ചിലവുകള്‍ കുറയ്ക്കാനും സുരക്ഷയ്ക്കും പുതിയ സംവിധാനം സഹായകമാകും. നിലവില്‍ മുംബൈയിലെ ജെ.എന്‍.പി.ടി. കണ്ടെയ്നര്‍ ടെര്‍മിനലില്‍ മാത്രമാണ് റേഡിയോ ഫ്രീക്വന്‍സി സാങ്കേതിക സുരക്ഷാ പരിശോധനയുള്ളത്. ചെന്നൈ തുറമുഖത്ത് സംവിധാനം 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളടക്കമുള്ളവയ്ക്കാണ് കേന്ദ്ര നിര്‍ദ്ദേശം.
കൊച്ചി വല്ലാര്‍പാടം തുറമുഖം പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞ കാല നിര്‍ദ്ദേശങ്ങളായ ചരക്ക് വാഹന പരിശോധനയ്ക്കായുള്ള സുരക്ഷാപരിശോധന സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ടെര്‍മിനല്‍ സുരക്ഷയില്‍ നിന്ന് സിഐഎസ്എഫ്. കേന്ദ്രസേനയെ ഒഴിവാക്കി വിവാദത്തിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ – നവംബര്‍ കാലയളവില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ 3,26,000 ഇരുപതടി കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതായാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 20 ശതമാനം വളര്‍ച്ചയാണിതെന്ന് തുറമുഖ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കയറ്റിറക്കുമതിയില്‍ 70 ശതമാനവും മേജര്‍ തുറമുഖങ്ങള്‍ വഴിയാണ് നടക്കുന്നത്. പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 4.5 ശതമാനവും. രാജ്യത്തെ പന്ത്രണ്ട് മേജര്‍ തുറമുഖങ്ങള്‍ വഴി 563 ലക്ഷം (5.63 ദശലക്ഷം) 20 അടി കണ്ടെയ്നര്‍ നീക്കമാണ് നിലവില്‍ നടക്കുന്നത്. 2020 ല്‍ ഇത് പത്ത് ദശലക്ഷമാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേജര്‍ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 45,000 കോടിയിലേറെ രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: