തിരുവനന്തപുരം: റേഷനരിക്ക് വേണ്ടി പ്രതിഷേധിക്കാന്‍ പോലും സംസ്ഥാനത്ത് അവകാശമില്ലാതായിരിക്കുന്നുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. സിപിഎം അക്രമത്തിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിന് മുന്‍പന്തിയില്‍ നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ പ്രതിഷേധിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു.
സിപിഎം ഭരിക്കുമ്പോള്‍ സംഘടനാപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് മാത്രം മതിയെന്നുള്ള നിലപാടാണു പാര്‍ട്ടിക്കുള്ളത്. എതിരാളികളെ ആക്രമിക്കുകയല്ല അവരുടെ മനസ്സ് മാറ്റുകയാണു വേണ്ടതെന്നാണു പിണറായി ഈയിടെ പ്രസംഗിച്ചത്. എല്ലാവര്ക്കും സംഘടനാപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ശിവഗിരിയില്‍ കോടിയേരി പറഞ്ഞത്. എന്നാല്‍ നേതാക്കളുടെ പ്രസംഗവും അണികളുടെ പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.
നേതാക്കളെ അനുസരിക്കാത്ത അണികളാണോ പാര്‍ട്ടിയില്‍ ഉള്ളതെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണം. അക്രമം തടയേണ്ട പോലീസ് കൈയും കെട്ടി നോക്കി നില്ക്കുന്ന സ്ഥിതിവിശേഷമാണു സംസ്ഥാനത്തുള്ളത്. ഒരുഭാഗത്ത് സമാധാന ചര്‍ച്ചകള്‍ നടത്തിയ ശേഷം മറുഭാഗത്ത് സിപിഎം അക്രമത്തിന്റെ പാത പിന്തുടര്ന്നാല് കനത്ത വില നല്‍കേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്, സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്, സി. ശിവന്‍കുട്ടി, സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍, എം.ആര്. ഗോപന്, മുക്കംപാലമൂട് ബിജു, കല്ലയം വിജയകുമാര്‍, ആര്.എസ.് രാജിവ്, ചെമ്പഴന്തി ഉദയന്‍, സിമി ജ്യോതിഷ്, പാപ്പനംകോട് സജി, ബിജു ബി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: