വിജിലന്‍സ് ഡയറക്ടര്‍ കൂട്ടിലടച്ച തത്തയാണെന്ന പ്രതീതി സൃഷ്ടിക്കുന്ന നടപടിയാണ് കശുവണ്ടി ഇറക്കുമതി കേസില്‍ ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജിലന്‍സ് കോടതി വിധി. അഴിമതിക്കാര്‍ക്കെതിരെ ധീരമായ നടപടി എടുക്കുന്നയാള്‍ എന്ന പ്രതിഛായ ഇതോടെ ഐജി ജേക്കബ് തോമസിന് നഷ്ടമാവുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വിജിലന്‍സ് സര്‍ക്കാര്‍ വിലാസം സംഘടനയായെന്നും ജേക്കബ് തോമസ് സര്‍വ്വീസ് തത്തയാണെന്നുമാണ്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള പരാതിയില്‍ അന്വേഷണം വൈകിച്ചതിനാണു വിജിലന്‍സ് കോടതി അദ്ദേഹത്തെ വിമര്‍ശിച്ചത്. കോടതിയില്‍ പരാതി കിട്ടിയ ശേഷം മാത്രമാണ് ജേക്കബ് തോമസ് അന്വേഷണത്തിന് മുതിര്‍ന്നത്.
തോട്ടണ്ടി ഇറക്കുമതി നടത്തിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ ക്രമക്കേട് നടത്തി എന്ന പരാതി പരിഗണിക്കുമ്പോഴാണ് കോടതി ഈ വിമര്‍ശനം ഉന്നയിച്ചത്. അതുപോലെ മന്ത്രിയായിരുന്ന ഇ.പി.ജയരാജനും ഐജി ശ്രീലേഖയ്ക്കുമെതിരായ അന്വേഷണങ്ങള്‍ വൈകിച്ച ജേക്കബ് തോമസ് തെറ്റായ കിഴ്വഴക്കം സൃഷ്ടിച്ചുവെന്നും കോടതി വിമര്‍ശിക്കുന്നു. വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ ജേക്കബ് തോമസ് തുടക്കത്തില്‍ അഴിമതിക്കാര്‍ക്കെതിരെ കാട്ടിയ ആവേശം ക്രമേണ എന്തുകൊണ്ട് ബലഹീനമായി എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ മനസ്സിലുയരുന്ന ചോദ്യം.
പരാതി മൂന്നുതവണ കോടതിയില്‍ എത്തിയതിനുശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തയ്യാറായത് എന്നതുതന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ പിടിപ്പുകേടാണെന്നും വിജിലന്‍സ് കോടതി പറയുമ്പോള്‍, അന്വേഷണത്തിന്റെ തുടക്കത്തില്‍ കാണിച്ച ധൈര്യം എന്തുകൊണ്ട് പിന്നീടുണ്ടായില്ല എന്ന ചോദ്യം അവശേഷിക്കുന്നു. ഏതായാലും ഈ സംഭവം അടിവരയിടുന്നത് സമര്‍ത്ഥനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ ദുര്‍ബലനും പിടിപ്പ് കെട്ടവനുമായി എന്നതാണ്.
തോട്ടണ്ടി ഇറക്കുമതിയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം സംബന്ധിച്ച് ഫെബ്രുവരി 17ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടും അടുത്തിടെയാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മേഴ്സിക്കുട്ടിയമ്മ, ‘കാപ്പെക്സ്’ മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗവും ഭര്‍ത്താവുമായ തുളസീധരക്കുറുപ്പ്, കോര്പ്പറേഷന് എംഡി സേവ്യര്‍, കശുവണ്ടി വിതരണം ചെയ്ത കമ്പനികള്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തേണ്ടത്.
താന്‍ കൂട്ടിലടച്ച തത്തയല്ലെന്നും പത്തിവിടര്ത്തിയാടുക മാത്രമല്ല, കൊത്തുമെന്ന് പോലും വീമ്പടിച്ച വിജിലന്‍സ് ഡയറക്ടര്‍ സിപിഎം നേതാക്കളുടെ അഴിമതിയെക്കുറിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയപ്പോള്‍ സ്വന്തം കൂട്ടിലേക്ക് ആത്മരക്ഷാര്‍ത്ഥം മടങ്ങിയ ഭീരുത്വമാണ് കേരളം കണ്ടത്. ഇതുകൊണ്ടുതന്നെയാണ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതി രൂക്ഷപരാമര്‍ശം നടത്തിയത്. മറ്റു കേസുകള്‍ ശുഷ്കാന്തിയോടെ അന്വേഷിച്ചിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ഭരണകക്ഷി നേതാക്കളുടെ കേസുകള്‍ അന്വേഷിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് മനഃപൂര്‍വ്വമല്ലേ എന്ന് ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന സംശയം ന്യായമാണ്.
എഡിജിപി ശ്രീലേഖയ്ക്കെതിരെയുള്ള കേസന്വേഷണത്തില്‍ വിഴ്ചവരുത്തിയത് മനഃപൂര്‍വ്വം സഹപ്രവര്‍ത്തകയെ സഹായിക്കുന്ന നടപടിയായിരുന്നു. ശ്രീലേഖ നടത്തിയ അഴിമതിയില്‍ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിടുകയും, അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും എന്തുകൊണ്ട് ജേക്കബ് തോമസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയില്ല? അഞ്ചുമാസത്തെ കാലതാമസമാണ് വരുത്തിയത്. ഇതേ വിഴ്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയുള്ള അന്വേഷണത്തിലും വരുത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിയുടെ കേസിലും ഇതേ വിഴ്ച സംഭവിച്ചു.
ഇത് തെളിയിക്കുന്നത് വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നുതന്നെയാണ്. വിജിലന്‍സ് ഡയറക്ടര്‍ പദവിയിലെത്തിയ ജേക്കബ് തോമസ് എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങളാണ് ഉന്നയിച്ചത്. തന്റെ പക്കല്‍ മഞ്ഞക്കാര്ഡു മാത്രമല്ലെന്നും ചുവപ്പ് കാര്‍ഡുമുണ്ടെന്നും അതെടുക്കാന്‍ മടിക്കില്ലെന്നുമൊക്കെ അദ്ദേഹം അഴിമതിക്കാരെ ഉദ്ദേശിച്ച് പറയുകയുണ്ടായി. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയതോടെ ജേക്കബ് തോമസിന്റെ ഈ ആത്മവിശ്വാസം നഷ്ടമാകുന്നതാണ് കണ്ടത്. ഇതിനുപിന്നില്‍ എന്തെങ്കിലും അവിഹിതബന്ധം ഉണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: