രാഷ്ട്രീയത്തെ വീക്ഷിക്കാന്‍ രണ്ടു ‘അ’ മതി-അധികാരം, അഴിമതി. അധികാരത്തില്‍ കയറുക, കാലാവധി തീരുന്നതിന് മുന്‍പ് ബിനാമികളെയും ഉപയോഗിച്ച് കോടികള്‍ സമ്പാദിക്കുക, അധികാരം കിട്ടിയാലുടന്‍ ‘ചിറ്റപ്പന് ജയരാജന്’ ചെയ്തതുപോലെ ബന്ധുക്കളെ നിയമിക്കുക. ഇതെല്ലാമാണ് ഇപ്പോഴത്തെ രാഷ്ട്രീയ ശൈലി.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലോ തോട്ടണ്ടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോട്ടണ്ടി ഇറക്കുമതി സര്‍ക്കാരിന് 10.34 കോടിയുടെ നഷ്ടമുണ്ടാക്കിയത്രെ. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അപ്പെക്സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. തുളസീധരക്കുറുപ്പിനെതിരെയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു.
കശുവണ്ടി കോര്പ്പറേഷന് എംഡിയാകാന്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്ന് മറ്റൊരു മന്ത്രിയും പറയുന്നു. തോട്ടണ്ടി ഇറക്കുമതിയില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് പരാതിപ്പെട്ടയാള്‍ പറഞ്ഞത് കശുവണ്ടി കോര്പ്പറേഷന് 6.87 കോടിയും കാപ്പെക്സിന് 3.47 കോടി രൂപയും നഷ്ടം വരുത്തിവച്ചെന്നാണ്. തോട്ടണ്ടി ഇറക്കുമതി അഴിമതി അന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ അഴിമതി കുറയും എന്ന ധാരണ തിരുത്തി മേഴ്സിക്കുട്ടിയമ്മ സ്ത്രീകള്‍ക്ക് തന്നെ അപമാനമായി.
വളരെ വിജിലന്റ് ആയിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം സര്‍ക്കാര്‍ പാവയായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. പരാതികള്‍ കോടതിയില്‍ കിട്ടിയ ശേഷമാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് വിജിലന്‍സ് കോടതിയും വിമര്‍ശിക്കുന്നു. അധികാരം എത്ര വലിയ അഴിമതി ബോംബായി മാറുമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. വിജിലന്‍സിന് നല്കിയ പരാതി കോടതിയിലെത്തിയശേഷമാണ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സിപിഎമ്മിന്റെ കളിപ്പാവയായി മാറുകയാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചുകഴിഞ്ഞു. വിജിലന്‍സിനെയും അഴിമതിഭൂതം ബാധിച്ചോ?
ബന്ധുനിയമന വിവാദത്തില്‍പ്പെട്ട ഇ.പി.ജയരാജനെതിരെയും ആരോപണവിധേയയായ ഐജി ശ്രീലേഖക്കെതിരെയും വിജിലന്‍സ് നടപടി എടുക്കാത്തതിനാലാണ് പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നതെന്നും വിജിലന്‍സ് കോടതി വിമര്‍ശിച്ചു. ഇ.പി. ജയരാജന് ബന്ധുനിയമനം മൂലം രാജിവയ്ക്കേണ്ടിവന്നു. ശ്രീലേഖ ഐപിഎസിനെതിരെയും വിജിലന്‍സ് കേസെടുത്തത് പരാതി കോടതിയില്‍ എത്തിയശേഷമാണ്. അതുകൊണ്ടുതന്നെ വിമര്‍ശനം സ്വാഭാവികം.
പണ്ടത്തെ സിപിഎം നേതാക്കന്മാര് എളിമയും വിനയവും ഉള്ളവരായിരുന്നെങ്കില്‍ ഇന്ന് ആ പാരമ്പര്യം അപ്രത്യക്ഷമായതിന്റെ തെളിവല്ലേ വടക്കാഞ്ചേരിയില്‍നിന്ന് പുറത്തുവന്ന സ്ത്രീപീഡന പരാതി. നഗരസഭാ കൗണ്‍സിലര്‍ ജയന്തനും കൂട്ടരും തന്നെ തട്ടിക്കൊണ്ടുപോയി പിഡീപ്പിച്ചു എന്നാണ് ഒരു യുവതിയുടേതായി ഏറ്റവും ഒടുവില്‍ ഉയര്‍ന്നിരിക്കുന്ന പരാതി.
ധനാര്‍ത്തിയും ഇന്ന് രാഷ്ട്രീയ സ്വഭാവമാണല്ലൊ. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍ മുതലായ ആരോപണങ്ങള്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയുടെ പേരില്‍ ഉന്നയിക്കപ്പെടുന്നു. സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റേതാണ് ഈ അഴിമതി സംഭാവന. ഇതുകൂടാതെ മറ്റു 16 കേസുകളിലും സക്കീര്‍ പ്രതിയാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ന് സ്വന്തം ഗുണ്ടാസംഘങ്ങളും ഉണ്ട്. അധികാര-അഴിമതി മോഹം സിപിഎമ്മിന്റെ കുത്തകയല്ല. എറണാകുളം മരട് നഗരസഭാ ചെയര്മാന് ആന്റണി ആശാന് പറമ്പിലും കൗണ്‍സിലര്‍ ജിന്സന് പീറ്ററും പ്രതികളായി കൊച്ചി സിറ്റി പൊലീസ് ഗുണ്ടാവിരുദ്ധ സ്ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നല്ലോ.
എന്തിനാണ് ആളുകള്‍ രാഷ്ട്രീയത്തില്‍ വരുന്നത്? പണ്ട് മഹാത്മാഗാന്ധിയും മറ്റും ജനസേവനത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇന്നോ? ഇന്നത്തെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും മറ്റുമാണ്. പാര്‍ട്ടി അണികള്‍ വരിസംഖ്യ കൊടുക്കുന്നത് തികയാത്തതിനാലാണ് വന്‍തുക തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിക്കുന്നത്. ഈ പണവും നികുതി വിധേയമല്ലാത്ത കള്ളപ്പണമല്ലേ. പാര്‍ട്ടികള്‍ മത്സരിക്കാനുള്ള ടിക്കറ്റും വില്‍പ്പന നടത്തുന്നുണ്ടത്രെ.
തെരഞ്ഞെടുപ്പ് റാലികള്‍ നടത്താന്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്ലാത്തിനും പണം വേണം. ഇലക്ഷന് കമ്മിഷന്റെ ഇന്റലിജന്‍സ് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞത് ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം മാത്രമാണ് കണക്ക് കാണിക്കുന്നതെന്നാണ്.
നിയമസഭാ തെരഞ്ഞെടുപ്പുകളിലും കള്ളപ്പണം ഒഴുകുന്നു. എന്തിന് നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപ ചെലവഴിച്ചുവത്രെ.
രാഷ്ട്രീയവും അഴിമതിയും തമ്മിലുള്ള ബന്ധം അനഭിലഷണീയമാണ്. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന അഴിമതിയില്‍ പ്രധാനികളില്‍ ചിലര്‍ക്ക് അനധികൃത സ്വത്ത് സമ്പാദനത്തിന് ജയില്‍വാസമനുഭവിക്കേണ്ടിവന്നിട്ടില്ലേ. യുപിഎ ഭരണകാലത്ത് ഡിഎംകെ മന്ത്രിയായിരുന്ന എ. രാജയും എംപിയായ കനിമൊഴിയും ജയിലിലായി. അനധികൃത സ്വത്ത് സമ്പാദനത്തിന് ജയലളിതയ്ക്ക് തടവുശിക്ഷ ലഭിച്ചിരുന്നു.
ഇപ്പോള്‍ യുപിയില്‍ അരങ്ങേറുന്ന യാദവകുല പോരാട്ടത്തിന്റെയും അടിസ്ഥാന കാരണം അധികാരമോഹമല്ലേ? അഴിമതിയില്ലേ? അച്ഛന് മകനെ പുറത്താക്കുക, മകന് അച്ഛനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനുവേണ്ടി അച്ഛനും മകനും ഇലക്ഷന് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ നിയമപരമായ വിലക്കില്ല. നിയമത്തിന്റെ അപര്യാപ്തതയാണ് രാഷ്ട്രീയ കക്ഷികള്‍ സംഭാവനയുടെ രൂപത്തില്‍ കള്ളപ്പണം ഒഴുക്കുന്നതിന് കാരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അന്വേഷണം ശക്തമാക്കി, നോട്ട് നിരോധനവും മറ്റും വന്നപ്പോള്‍ ഉയര്‍ന്ന അസഹിഷ്ണുതയുടെ പ്രധാന കാരണം അത് തങ്ങളുടെ കോഴപ്പണ വരവ് കുറയുമല്ലോ എന്ന ഭീതിയാണ്. പ്രധാനമന്ത്രിയുടെ ലക്ഷ്യം കള്ളപ്പണവും വ്യാജനോട്ടുകളും തടയുക എന്നതാണ്. കള്ളപ്പണത്തിന് തടയിട്ടാല്‍ മാത്രമേ ആ ലക്ഷ്യം നേടാന്‍ സാധ്യമാകൂ.
രാജ്യത്ത് 1900 പാര്‍ട്ടികള്‍ക്കാണ് ഇലക്ഷന് കമ്മിഷന്റെ അംഗീകാരമുള്ളത്. ഇലക്ഷന് കമ്മിഷന്റെ ശുപാര്‍ശ രാഷ്ട്രീയ കക്ഷികള്‍ അജ്ഞാത സംഭാവനകള്‍ സ്വീകരിക്കരുതെന്നാണ്. മറ്റൊരു ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ 20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന വകുപ്പ് റദ്ദാക്കണമെന്നാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കറന്‍സി അസാധുവാക്കല്‍ നടപടി അതിന്റെ ലക്ഷ്യം നേടാന്‍ ജനങ്ങള്‍ സഹകരിക്കേണ്ടതാണ്. അത് രാഷ്ട്രീയ നേട്ടത്തിനുള്ള വെറും ജാടയല്ല-മറിച്ച് രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന, ജനങ്ങളെ ബാധച്ചിരിക്കുന്ന കള്ളപ്പണ ജ്വരം മാറ്റാനാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 60 വര്‍ഷം കഴിഞ്ഞു.
സാമ്പത്തിക വിദഗ്ദ്ധനായ മന് മോഹന്‍സിങ് പോലും കള്ളപ്പണത്തിനെതിരെ കണ്ണടച്ചു. സ്വാഭാവികമായും രാഷ്ട്രീയ മര്‍മ്മസ്ഥാനത്തുതന്നെ കൈവച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: