തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെതിരായ തടസ്സവാദ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും.
കോട്ടയത്ത് സമൂഹവിവാഹം സംഘടിപ്പിച്ചതിന് മൂന്നു കോടി രൂപ ബാര്‍ മുതലാളിമാരില്‍ നിന്നു വാങ്ങി, ഗവ. പ്ലീഡര്‍മാരെയും നോട്ടറിമാരെയും നിയമിച്ചതില്‍ വ്യാപക ക്രമക്കേടു നടത്തി, കെഎസ്എഫ്ഇ നിയമനങ്ങളില്‍ കൈക്കൂലി വാങ്ങി എന്നിങ്ങനെ മൂന്നു കേസുകളിലാണ് മാണിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മൂന്നു കേസുകളിലും തെളിവില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും അതിനാല്‍ കേസ് തള്ളണമെന്നുമുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡിവൈഎസ്പി നജ്മുന്‍ ഹസ്സന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ഇതിനെതിരെയാണ് ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസ് തടസ്സവാദ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പ്രത്യേക ജഡ്ജ് എ. ബദറുദ്ദീന്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ഫെബ്രുവരി 13 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: