ന്യൂദല്‍ഹി: കരസേനയുടെ ഉപമേധാവിയായി കേന്ദ്ര സര്‍ക്കാര്‍ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദിനെ നിയമിച്ചു. കൊല്ലം കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയാണ്. ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് സേനാമേധാവിയായതിനെത്തുടര്ന്നാണ് ശരത് ചന്ദിന്റെ നിയമനം.
അദ്ദേഹം ഇപ്പോള്‍ ജെയ്പ്പൂര്‍ ആസ്ഥാനമായ തെക്ക് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി( ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങ്) ആണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്. 1979 ജൂണിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഗഡ്വാള് റൈഫിള്‍സിലായിരുന്നു കമ്മീഷന്‍ഡ് ഓഫീസറായി നിയമനം. കഴക്കൂട്ടം സൈനിക സ്കൂളിലും പൂനെ ഖഡക്വാസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജിലും പഠനം പൂര്‍ത്തിയാക്കി.
38 വര്‍ഷത്തെ സൈനിക സേവനത്തില്‍ കരസേനയുടെ പലദൗത്യങ്ങളില് പങ്കെടുത്തു.സൊമാലിയയിലെ യുഎന്‍ മിഷനിലും ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്ക് എതിരായ ഭാരതത്തിന്റെ സമാധാനപാലന സേനയിലും അംഗമായിരുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ ഭീകരുമായുള്ള പോരാട്ടത്തിന് ഉത്തമ യുദ്ധ സേവാമെഡലും കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് വിശിഷ്ട സേവാമെഡല്‍, അതിവിശിഷ്ട സേവാമെഡല്‍ എന്നിവയും നല്കി ആദരിച്ചിട്ടുണ്ട്.
സൈനിക കുടുംബം
കൊല്ലം കുറുമ്പാലൂര്‍ നെടുവത്തൂര്‍ ശാരദാ മന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന് നായരുടെയും( റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍) ജി.ശാരദാമ്മയുടേയും മൂത്ത മകനാണ് 58 വയസുള്ള ശരത് ചന്ദ്.
ശാരദാമ്മ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. ഭാര്യ ബിന്ദു. ശരത് ചന്ദിന്റെ രണ്ടു മക്കളും സൈന്യത്തിലാണ്. മൂത്ത മകന് അഭിലാഷ് ചന്ദ് കരസേനയില്‍ ( പൂനെ)മേജറാണ്. രണ്ടാമത്തെ മകന് അഭിജിത്ത് ചന്ദ് കൊച്ചിയില്‍ നാവികസേനയില്‍ ലഫ്റ്റനന്റാണ്. സഹോദരങ്ങള്‍ ശ്രീലത( പന്തളം എന്‍എസ്എസ് സ്കൂള്‍ ഹെഡ്മിസ്ട്രസ്).പരേതനായ ജഗദീഷ് ചന്ദ്, ശ്രീജയ( ടീച്ചര്‍, ദുബായ്), ശ്രീകല (കൈരളി ടിവി)
ശരത് ചന്ദ് പഠിക്കുന്ന കാലത്ത് കുഗ്രാമമായിരുന്നു കുറുമ്പാലൂര്‍. അച്ഛന്റെ അതിയായ ആഗ്രഹമാണ് ശരത്തിനെ സൈന്യത്തില്‍ എത്തിച്ചതെന്ന് സഹോദരി ശ്രീകല ജന്മഭൂമിയോടു പറഞ്ഞു. അഞ്ചാം ക്ളാസുവരെ ഇവിടുത്തെ ഗവ. സ്കൂളിലാണ് പഠിച്ചത്. പിന്നെ കഴക്കൂട്ടം സൈനിക സ്കൂളില്‍ ചേര്‍ത്തു.
നല്ലൊരു സ്പോര്‍ട്ട്സ്മാന്‍ കൂടിയാണ് അണ്ണന്. ശ്രീകല പറഞ്ഞു.മകന് കരസേനാ ഉപമേധാവിയായതില് അതിയായ സന്തോഷമാണുള്ളത്. അമ്മ ശാരദാമ്മ ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: