കൊച്ചി: കുട്ടികളില്‍ മതതീവ്രവാദവും മതവിദ്വേഷവും വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചതിന് അന്വേഷണം നേരിടുന്ന പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എംഡി എം.എം. അക്ബര്‍ വിദേശത്തേക്കു കടന്നതായി അന്വേഷണ സംഘം. ഖത്തറിലാണെന്നാണ് വിവരം. ചൊവ്വാഴ്ച്ച എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ പീസ് സ്കൂള്‍ ആസ്ഥാനത്തെത്തിയപ്പോഴാണ് ഒരുമാസം മുമ്പ് വിദേശത്തേക്ക് കടന്നതായി വ്യക്തമായത്.
അക്ബറിനെ ചോദ്യംചെയ്ത ശേഷം മാത്രമേ പ്രതിചേര്‍ത്ത് അറസ്റ്റുള്‍പ്പടെയുള്ള മറ്റു നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളുവെന്ന് അസിസ്റ്റന്റ് കമീഷണര്‍ പറഞ്ഞു. അക്ബര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും കോഴിക്കോട് നടന്ന പരിശോധനയില്‍ സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ഓരോ സ്ഥലത്തെയും സ്കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളാണ് പോലീസിനു ലഭിച്ചത്. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന് ഐഎസ് ബന്ധം ഉണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സ്കൂളിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.
മതതീവ്രവാദസ്വഭാവമുള്ള കാര്യങ്ങള്‍ ചെറിയ ക്ലാസിലെ കുട്ടികളെപ്പോലും പഠിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്മെന്റ് ട്രസ്റ്റികള്‍ക്കുമെതിരെ കേസെടുത്തിരുന്നു. എന്നാല്‍, കേസില്‍ അക്ബറിനെ പ്രതിചേര്‍ത്തിരുന്നില്ല. പ്രതിചേര്ക്കപ്പെടുമെന്ന ഘട്ടത്തിലാണ് അക്ബര്‍ വിദേശത്തേക്കുകടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: