കൊച്ചി: അഡീ:ചീഫ് സെക്രട്ടറി ടോം ജോസിനെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്തു. സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വരെ തുടര്‍ന്നു. ഡിവൈഎസ്പി വേണുഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വത്ത് സംബന്ധിച്ച് ടോം ജോസ് നല്കിയ വിശദീകരണങ്ങള്‍ മുഖവിലക്കെടുക്കാനാകില്ലെന്നാണ് വിജിലന്‍സ് നല്കുന്ന സൂചന.
അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം രാമപുരം സ്വദേശിനി അനിതാ ജോസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് വിജിലന്‍സ് ടോംജോസില് നിന്ന് പ്രധാനമായും വിവരങ്ങള്‍ ആരാഞ്ഞത്. അനിതാ ജോസ് സുഹൃത്താണെന്നും അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് തനിക്ക് പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചിരുന്നുവെന്നും അതില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് ടോം ജോസ് ചോദ്യം ചെയ്യലില്‍ വിജിലന്‍സിനോട് വിശദീകരിച്ചത്. മഹാരാഷ്ട്രയിലെ ഭൂമി ഇടപാടും എറണാകുളത്തെ ഫ്ളാറ്റ് ഇടപാടുമടക്കമുള്ള കോടികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ടോം ജോസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അനിതാ ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ടോം ജോസിനെ വീണ്ടും ചോദ്യം ചെയ്യും.
തിരുവനന്തപുരം സ്വദേശി നവാസ് തായിക്കര വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ടോം ജോസിന്റെ വരുമാനത്തിന്റെ 62.35 ശതമാനവും അനധികൃത സ്വത്താണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28ന് ടോം ജോസിന്റെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവര്‍, തിരുവനന്തപുരം വെള്ളയമ്പലത്തെ വാടക ഫ്ളാറ്റ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട്, അനിതാ ജോസിന്റെ രാമപുരത്തെ വീട് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബാങ്കിടപാടുകള്‍ സംബന്ധിച്ച രേഖകള്‍, വിദേശയാത്ര സംബന്ധിച്ച രേഖകള്‍, മഹാരാഷ്ട്രയിലടക്കമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ തുടങ്ങി 170 ഓളം രേഖകള്‍ പിടിച്ചെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ 50 ഏക്കര്‍ ഭൂമി വാങ്ങാന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുത്ത ഒന്നേകാല്‍ കോടി വായ്പ തിരിച്ചടക്കാന്‍ സഹായിച്ചത് അനിതാ ജോസ് ആണെന്ന് ടോം ജോസ് നേരത്തെ മൊഴി നല്‍കിയിരുന്നു. 19.5 ഹെക്ടര്‍ എസ്റ്റേറ്റ് ഭൂമി വാങ്ങാന്‍ 2010ല്‍ രണ്ടു ബാങ്കുകളില്‍ നിന്ന് 1.68 കോടി കോടി രൂപ കാര്‍ഷിക വായ്പയെടുത്ത ടോംജോസ് ഒരു വര്‍ഷത്തിനകം പലിശ സഹിതം 1.41 കോടി രൂപ തിരിച്ചടച്ചിരുന്നു.
എറണാകുളം എളംകുളത്ത് ഫ്ളാറ്റ് വാങ്ങാനും അനിതാ ജോസ് സഹായം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 2011ല്‍ 96 ലക്ഷം കൊടുത്ത് ടോം ജോസിന്റെ ഭാര്യ സോജ ജോസിന്റെ പേരിലാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെങ്കിലും പണം നല്‍കിയത് അനിതാ ജോസായിരുന്നു. ജൂണില്‍ അനിതാ ജോസിന്റെയും സോജ ജോസിന്റെയും പേരില്‍ സംയുക്തമായാണ് ഫ്ളാറ്റിന്റെ രജിസ്ട്രേഷന് നടന്നത്. അനിതാ ജോസും ടോം ജോസും തമ്മില്‍ പരസ്പരം നടത്തിയ ബാങ്ക് ഇടപാടുകളുടെ രേഖകളും സിബിഐക്ക് ലഭിച്ചിരുന്നു. അനിതാ ജോസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് ടോം ജോസ് നല്കിയ വിശദീകരണത്തിലെ പൊരുത്തക്കേടുകളാണ് വിജിലന്‍സ് ഇനി പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: