കോഴിക്കോട്: ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച് മരണത്തെ മുന്നില്‍ കണ്ട മാലിദ്വീപുകാരന്‍ മണിക്അലി(62)ക്കിത് പുതുജന്മം. ശ്വാസകോശത്തിന്റെ തകരാറിലായ ഭാഗം എടുത്തുമാറ്റിയുള്ള ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് മണിക്കിന് പുതു ജീവിതം കിട്ടിയത്.
മാലിദ്വീപിലെ പ്രമുഖ മത്സ്യ കയറ്റുമതിക്കച്ചവടക്കാരനായ മണിക്കിന് ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ്, (സിഒപിഡി), ബ്രോങ്കൈറ്റസിസ്, ഓക്സിജന്‍ അളവില്‍ കുറവ് തുടങ്ങിയ അസുഖങ്ങളായിരുന്നു. ചെറുപ്പത്തിലെ പുകവലിക്കടിമയായിരുന്നു. കടലുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കവും നെഞ്ചില്‍ അണുബാധക്കുകാരണമായി. ശ്വാസകോശം പതിയെ ദുര്‍ബലമായി. ഇടത്തേ ശ്വാസകോശത്തിന്റെ മൂന്നില്‍ രണ്ട്ഭാഗവും തകരാറിലായി. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉറക്കപ്രശ്നങ്ങള്‍, വെരിക്കോസ് വെയിന്‍, കൂടിയ കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങി രോഗങ്ങളൊന്നൊന്നായി കീഴടക്കി. രണ്ടുവര്‍ഷത്തോളമായി അസുഖം കലശലായിട്ട്.
കേരളത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികളില്‍ രോഗശാന്തി തേടി മണിക് അലി എത്തി. പലയിടത്തുനിന്നും ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും അപകട സാധ്യത പരിഗണിച്ച് പലരും പിന്മാറി. പിന്നീടാണ് കൊച്ചി കിംസിലെ പ്രമുഖ കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ.നാസര്‍ യൂസഫിനെ സമീപിക്കുന്നത്. ഉറച്ച വിശ്വാസത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ ഇടതുശ്വാസകോശത്തിന്റെ തകരാറിലായ ഭാഗം നീക്കി. ഇത് ശ്വസനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്റെ അളവ് സാധാരണഗതിയായ 92 ശതമാനത്തിലെത്തുകയും ചെയ്തു.
രണ്ടാഴ്ചക്കകം ആശുപത്രി വിടാനും മണിക് അലിക്ക് സാധിച്ചു. പൂര്‍ണാരോഗ്യവാനാണ് അലിയെന്നും ഇനി ആശുപത്രിയിലേക്ക് വരേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍ നാസര്‍ യൂസഫ് പറയുന്നത്. ഡോ. രാജിവ് വാരിയര്‍, ഡോ. പര്‍മേസ്, ഡോ. ഷൈന്‍, സിജോ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: