ഇടുക്കി/മൂവാറ്റുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ പ്രവര്‍ത്തിക്കുന്ന തച്ചങ്കരിയുടെ കോളേജിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്.
തച്ചങ്കരി ഫൗണ്ടേഷന് ട്രസ്റ്റിലെ ടിസ്സന്‍ തച്ചങ്കരി, ചിന്നക്കനാല്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി എസ്.കെ. ശ്രീനിവാസന്, ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ പി.ഡി. ഇന്ദിര എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പി ജോണ്സണ് ജോസഫിനാണ് അന്വേഷണ ചുമതല.
ചിന്നക്കനാല്‍ വില്ലേജിലെ സര്‍വേ 222-1 ല്‍ പെട്ട സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണം നടത്തിയെന്നാരോപിച്ച് സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വസ്തുനികുതിയോ പ്രൊവിഷണല്‍ നികുതിയോ അടയ്ക്കാതെ എന്‍ഒസി തരപ്പെടുത്തി രണ്ടും മൂന്നും എതിര്‍കക്ഷികളുമായി ഗൂഡാലോചന നടത്തിയാണ് പണികള്‍ നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 നാണ് ജന്മഭൂമി ഇത് സമ്പന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്: 34/1 ,222/1 എന്നീ സര്‍വ്വെ നമ്പരിലുള്ള വസ്തുവാണ് ചിന്നക്കനാല്‍ വില്ലേജില്‍ തച്ചങ്കരി ഫൗണ്ടേഷനുള്ളതെന്ന് അവകാശമുന്നയിക്കുന്നത്. 153/69, 143/69, 144/69, 152/69, 54/70, 19/78, എന്നീ നമ്പരുകളിലുള്ള പട്ടയമാണ് ഇത്.
പട്ടയങ്ങളുടെ മറവില്‍ കയ്യേറ്റഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 222/1 എന്ന സര്‍വ്വേ നമ്പരിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പട്ടയവും കൈവശഭൂമിയും യോജിച്ച് വരുന്നത് കേവലം ഒരേക്കര്‍ വസ്തുവില്‍ മാത്രമാണ്. 54/70 എന്നതാണ് ഇതിന്റെ പട്ടയ നമ്പര്‍. ഈ വസ്തുവിന്റെ പട്ടയം വ്യാജമാണെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ കണ്ടൈത്തിയിരുന്നു. തച്ചങ്കരി കുടുംബത്തിന്റെ അധീനതയിലുള്ള 14.07 ഏക്കര്‍ വസ്തു സര്‍ക്കാര്‍ ഭൂമിയാണെന്ന് ഇതോടെ വ്യക്തമാണ്. എല്ലാ റവന്യൂ രേഖകളും തച്ചങ്കരിക്കെതിരായിരുന്നിട്ടും നടപടിയുണ്ടായില്ല എന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: