ആലപ്പുഴ: രണ്ടാം കൃഷിയുടെ നെല്ലുവില നല്‍കാതെ കര്‍ഷകരെ ദ്രോഹിച്ച സംസ്ഥാന സര്‍ക്കാര്‍ പമ്പിങ് സബ്സിഡി നല്‍കാതെയും കര്‍ഷകരെ വലയ്ക്കുന്നു. 2015 ല്‍ കൃഷി ഇറക്കിയവരെ ഒഴിവാക്കി 2016 ല്‍ കൃഷിയിറക്കിയവര്‍ക്ക് പണം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധം ഉയരുന്നു. കുട്ടനാട്ടില്‍ 2015 ല്‍ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പമ്പിങ് സബ്സിഡി ഇതുവരെ നല്‍കിയിട്ടില്ല. മൂന്ന് ഗഡുക്കള്‍ കുടിശിഖയുണ്ടെന്ന് കര്‍ഷകര്‍ വെളിപ്പെടുത്തുന്നു.
അതേസമയം 2016 ലെ പുഞ്ചകൃഷിക്കാര്‍ക്ക് സബ്സിഡി തുക അനുവദിക്കാന്‍ കൃഷിവകുപ്പ് നീക്കം തുടങ്ങുകയും ചെയ്തു. രാഷ്ട്രീയ ഇടപെടലുകളാണ് മുന്‍ഗണനാക്രമം ലംഘിച്ച് സബ്സിഡി തുക വിതരണം ചെയ്യാനുള്ള നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. നെല്‍കൃഷിയുടെ സബ്സിഡി തുകകള്‍ ലഭിക്കുന്നതിന് നിരവധി നടപടിക്രമങ്ങളുണ്ട്. വിതയ്ക്കുന്ന സമയത്ത് പമ്പിങ് കോണ്‍ട്രാക്ടറും കര്‍ഷകനും ഒപ്പിട്ട ഫോം എ ഹജരാക്കണം. വിളവെടുപ്പിന് ശേഷം ലഭിച്ച നെല്ലിന്റെ വിശദാംശങ്ങളടക്കം ഫോം ബിയും പുഞ്ചകൃഷി ഓഫീസില്‍ നല്‍കണം. ഫോം ബിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി തുക നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക.
എന്നാല്‍ 2015 ലെ രണ്ടാംകൃഷി സമയത്ത് തെരഞ്ഞെടുപ്പായിരുന്നു. ഇതിന്റെ തിരക്കുകള്‍ കാരണം ബി ഫോം സ്വീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ബലിയാടാകുന്നത് കര്‍ഷകരാണെന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ. സിപിഎമ്മും സിപിഐയും തമ്മില്‍ തുടരുന്ന കടുത്ത ഭിന്നത കാരണം നെല്ലു സംഭരിച്ച് പത്തു ദിവസത്തിനകം വില നല്‍കുമെന്ന സിപിഐക്കാരനായ കൃഷി മന്ത്രിയുടെ പ്രഖ്യാപനവും പാഴായി. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചു മൂന്നുമാസമായിട്ടും സംഭരണത്തുക വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാനം അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. ഇത്തവണ കിലോയ്ക്കു 22.50 രൂപാ പ്രകാരമാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ് ബോണസുമാണ് നല്‍കുന്നത്. സംസ്ഥാന വിഹിതം ലഭിക്കാത്തതാണ് നെല്ലുവില വിതരണം പൂര്‍ത്തിയാകാത്തതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: