സമ്പത്തും ഐശ്വര്യവും ഉള്ള കുടുംബത്തില്‍ ജനിക്കുന്ന യോഗഭ്രഷ്ടന് വീണ്ടും ഭൗതിക സുഖത്തിനുവേണ്ടി പ്രവര്ത്തിക്കുകയല്ലേ ചെയ്യുക എന്നുതോന്നാം. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുക എന്നുപറയുന്നു.
പൂര്വാഭ്യാസേനേ ഹ്രിയതേ
കഴിഞ്ഞ ജന്മത്തില് അനുഷ്ഠിച്ച യോഗപരിശീലനവും ജ്ഞാനവും ഭക്തിയും കാരണം ആ യോഗഭ്രഷ്ടന്, ഭൗതികസുഖപ്രവര്ത്തനത്തില് നിന്ന്, താനറിയാതെ തന്നെ, പിന്മാറ്റപ്പെടുന്നു- ‘അവശോ പി സന്’ ഭഗവാനുമായി കഴിഞ്ഞ ജന്മത്തില് അനുഷ്ഠിച്ച യോഗത്തിന്റെ ശക്തി അത്രമാത്രം പ്രബലമാണ്-‘ജിജ്ഞാസുരപി’. കഴിഞ്ഞ ജന്മത്തില് ധ്യാനയോഗം ശീലിക്കണമെന്നും ഭഗവത്തത്ത്വവിജ്ഞാനം നേടണമെന്നും ഭഗവാനില്‍ ഭക്തിവളര്ത്തണമെന്നും തീവ്രമായി ആഗ്രഹിച്ചതേയുള്ളൂ; ഒന്നും ആരംഭിച്ചതുപോലുമില്ല എന്നുവരികില്പ്പോലും, ആ വ്യക്തി, ഭഗവദ് ധ്യാനയോഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും യോഗം ആരംഭിക്കുകയും ചെയ്യും.
ശബ്ദബ്രഹ്മ അതിവര്‍ത്തതേ-
‘ശബ്ദ ബ്രഹ്മം’ എന്നാല്‍ വേദം എന്നര്‍ത്ഥം. വേദങ്ങളുടെ പൂര്‍വ ഭാഗം കര്‍മകാണ്ഡം എന്ന് പറയപ്പെടുന്നു. അതില്‍ ജന്തുസമാനനയ മനുഷ്യനെ ആദ്യം വര്‍ണാശ്രമ ധര്മങ്ങളിലൂടെയും, സകാമകര്മങ്ങളിലൂടെയും, ക്രമേണ നിഷ്കാമകര്മങ്ങളിലൂടെയും ശുദ്ധീകരിക്കുന്നു. പിന്നീട് ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത കിട്ടുന്നു. ഭഗവാന് ആരാധനയായി കര്‍മങ്ങള്‍ ചെയ്യുക എന്ന കര്‍മയോഗം, ഭഗവദ്രൂപധ്യാനയോഗം ഭഗവത്തത്ത്വജ്ഞാനം, ഭക്തിയോഗം എന്നീ യോഗമാര്ഗങ്ങളിലൂടെ പരമപദ പ്രാപ്തിക്കുവേണ്ടി പരിശീലിക്കുന്ന യോഗി, വേദവിധികളെ-ശുദ്ധീകരണ പ്രക്രിയകളെ അതിക്രമിച്ചവരാണ്. അവര്‍ നേരിട്ട് ഭഗവാന്റെ ആനന്ദമയമായ ലോകത്തില്‍ എത്തിച്ചേരുന്നു.
യോഗത്തെപ്പറ്റി അറിഞ്ഞതുകൊണ്ട്
മാത്രം മുക്തിയോ? (6-45)
യോഗാനുഷ്ഠാനം എങ്ങനെ അനുഷ്ഠിക്കണമെന്ന് അറിയുവാന്‍ ആഗ്രഹിക്കുന്നവനാണ് യോഗജിജ്ഞാസു. ആ യോഗ ജിജ്ഞാസുപോലും പരമപദം പ്രാപിക്കുന്നില്ലെങ്കില്‍ യോഗചര്യ പിന്നെ ആരാണ് അനുഷ്ഠിക്കുക? ഇല്ല, അതുകൊണ്ടുമാത്രം മുക്തി ലഭിക്കും എന്നല്ല പറഞ്ഞത്. യോഗജിജ്ഞാസു യോഗസിദ്ധി നേടിയ യോഗികളുടെ ഉപദേശം സ്വീകരിച്ച്, യോഗചര്യ ശീലിച്ച് പ്രയത്നിക്കണം എന്നാണ് പറഞ്ഞത്. ജിജ്ഞാസയാണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പ്രയത്നിച്ച് യോഗമാര്‍ഗ്ഗത്തിലൂടെ മുന്നേറണം. ഈ ജന്മത്തില് തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ജന്മത്തില് തുടരാന്‍ കഴിയും. ഇങ്ങനെ രണ്ടോ മൂന്നോ ജന്മങ്ങളിലെ യോഗപരിശീലനംകൊണ്ട്, എല്ലാ പാപകര്‍മങ്ങളെയും നശിപ്പിക്കാന്‍ കഴിയും. പാപം നശിക്കുന്നതുകൊണ്ട് യോഗചര്യയ്ക്ക് വിഘ്നങ്ങള്‍ നേരിടുകയില്ല. അങ്ങനെ അപരോക്ഷ ജ്ഞാനം നേടാന്‍ കഴിയും. ഭഗവാന് തന്നെ ഹൃദയത്തില്‍ പ്രത്യക്ഷനായി ഭഗവത്തത്ത്വം ഉപദേശിക്കും. അങ്ങനെ പരമപദം-ഭഗവാന്റെ ലോകം പ്രാപിക്കുകയും ചെയ്യും.
”നഹികല്യാണകൃത് കശ്ചില്‍
ദുര്ഗതിംതാത, ഗച്ഛതി” (ഗീത-6-40)
ഏറ്റവും ഉത്കൃഷ്ടവും നേരിട്ടു ബന്ധപ്പെടുന്നതുമായ ഭഗവാനെ ധ്യാനിക്കുക എന്ന യോഗം ചെയ്യുന്ന വ്യക്തി ഒരിക്കലും ദുര്‍ഗ്ഗതി-മൃഗങ്ങളുടെയോ വൃക്ഷലതാദികളുടെയോ പുഴുക്കളുടെയോ ശരീരം സ്വീകരിച്ച് വിഷമിക്കേണ്ടി വരില്ല, നരകവും അനുഭവിക്കേണ്ടി വരില്ല. ഒരുതവണ എന്റെ രൂപം ധ്യാനിക്കുകയോ, നാമം ജപിക്കുകയോ, എന്നെ നമസ്കരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉദ്ധരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: