ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ അധികാരപ്പോരില്‍ പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് ഒറ്റപ്പെട്ടു. ഭൂരിഭാഗം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പിന്തുണ മകന് അഖിലേഷ് യാദവിന്. ഇതിനിടെ ഒത്തുതീര്‍പ്പിന് സാധ്യത തേടി മുലായത്തോടൊപ്പമുള്ള ശിവ്പാല്‍ യാദവ് അഖിലേഷിന്റെ വസതിയിലെത്തി.
എന്നാല്‍ പാര്‍ട്ടിയെ പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കിയതിനാല്‍ ഒറ്റക്ക് മുന്നോട്ട് പോകാനാണ് അഖിലേഷിന്റെ തീരുമാനം. അഖിലേഷിന്റെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
ഇരുവിഭാഗവും പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുലായത്തോടും അഖിലേഷിനോടും ആവശ്യപ്പെട്ടു. അഖിലേഷിനെ പിന്തുണച്ച് 209 എംഎല്‍എമാരും 51 എംഎല്‍സിമാരും സത്യവാങ്മൂലം നല്കിയപ്പോള് ഇരുപതോളം പേരാണ് മുലായത്തോടൊപ്പമുള്ളത്.
മുലായത്തിന്റെ ഗ്രാമമായ ഇറ്റാവയിലെ ഏതാനും കുടുംബാംഗങ്ങളും പഴയ ചില നേതാക്കളും മാത്രമാണ് നേതാജിയെ പിന്തുണക്കുന്നത്. സഹോദരന് ശിവ്പാല്‍ യാദവിന് വേണ്ടി മകന് അഖിലേഷിനെതിരെ നിലയുറപ്പിച്ച മുലായം ഒടുവില്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് എസ്പിയില്.
ഒത്തുതീര്പ്പിനായെത്തിയ ശിവ്പാലുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തിയോയെന്ന് വ്യക്തമല്ല. അഞ്ച് മിനിട്ടിനുള്ളില്‍ ശിവപാല്‍ മടങ്ങി. ഒത്തീര്‍പ്പിന് അഖിലേഷ് വഴങ്ങില്ലെന്ന് നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി പിന്നോട്ടില്ല. അഛനോട് അദ്ദേഹത്തിന് എതിര്‍പ്പില്ല. എന്നാല്‍ കുടുംബകലഹത്തില്‍ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു നേതാവ് പറഞ്ഞു.
ശിവ്പാലിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം, അടുത്തിടെ പാര്‍ട്ടിലേക്ക് തിരിച്ചെത്തി രാജ്യസഭാംഗമായ അമര്‍ സിങ്ങിനെ പുറത്താക്കണം എന്നിവയാണ് അഖിലേഷ് വിഭാഗത്തിന്റെ ആവശ്യം.
അഞ്ഞൂറ് കോടിയോളം രൂപയാണ് പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ളത്. സംസ്ഥാന അധ്യക്ഷനായ ശിവ്പാലിനാണ് പണം പിന്‍വലിക്കാന്‍ അധികാരം. ഈ സാഹചര്യത്തിലാണ് അഖിലേഷ് പരാതി ഉയര്‍ത്തിയത്. ഇന്നലെ രണ്ട് മണിക്കൂറിനിടെ രണ്ട് തവണ മുലായം പത്രസമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: