പാലക്കാട്: സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് ചടയന്‍കലായില്‍ ശ്രീവത്സത്തില്‍ രാധാകൃഷ്ണന്(47) മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ മരണംസംഭവിച്ചത്.
പുതുശ്ശേരി ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ സഹോദരന് രാധാകൃഷ്ണന്റെ വീടിനു നേരെ ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ വന്ന നാലംഗ സിപിഎം അക്രമിസംഘം രാധാകൃഷ്ണന്റെ വീടിന് പുറത്തുണ്ടായിരുന്ന ബൈക്കുകള്‍ക്ക് തീ വയ്ക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തീ ജനലിലൂടെ വീടിനകത്തേക്ക് പടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്നു ബൈക്കും ഒരു സൈക്കിളുമാണ് കത്തിനശിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന വൈക്കോല്‍ കൂനയ്ക്കും തൊഴുത്തിനും അക്രമി സംഘം തീവെച്ചിരുന്നു. ചടയന്കലായിലുളള കണ്ണന്റെയും സഹോദരന്മാരുടെയും വീടുകള്‍ ഒരേ വളപ്പിനകത്താണ്. ഇതില്‍ ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാലു പേര്‍ക്ക് പൊള്ളലേറ്റിരുന്നു.
രാധാകൃഷ്ണനു പുറമേ കണ്ണന്, ഭാര്യ വിമല മറ്റൊരു സഹോദരന് ശെല്‍വന്റെ മകന് ശരത്ത് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊളളല്‍. പോലീസ് സംഭവത്തില്‍ മൂന്നുപേരെ മാത്രമാണ് അറസ്റ്റു ചെയ്തത്. നാല് മുഖ്യപ്രതികള്‍ ഒളിവിലാണ്. പോലീസ് 307,452 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രാധാകൃഷ്ണന്റെ ഭാര്യ സരിത. കഞ്ചിക്കോട് വിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥി അരുണ്‍, പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അശ്വതി മക്കളാണ്.
പാലക്കാട്ട് ഇന്ന് ഹര്‍ത്താല്‍
പാലക്കാട്: കഞ്ചിക്കോട് സിപിഎം അക്രമത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ശബരിമല തീര്‍ത്ഥാടകര്‍,പാല്, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നത്തെ ജില്ലാ യുവജനോത്സവ പരിപാടികള്‍ ഞായറാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: