കണ്ണൂര്‍: പോലീസിലെ അഴിച്ചുപണി പോലീസിനെ പൂര്‍ണ്ണമായും പാര്‍ട്ടിയുടെ നിയന്ത്രണത്തിലെത്തിച്ചു. ഭരണത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിനെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ എസ്പിമാരെ നിയമിച്ചത്.
പല എസ്പിമാരും പാര്‍ട്ടി ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ നേതൃത്വങ്ങള്‍ പ്രഖ്യാപിക്കുകയും എസ്പിമാരുമായുളള അഭിപ്രായഭിന്നത പുറത്തുവരികയും ചെയ്തിരുന്നു. സെക്രട്ടറിമാരുടേയും മറ്റും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇങ്ങനെ എസ്പിമാരെ മാറ്റുന്നത് വിവാദമാകുമെന്നതിനാല്‍ പാര്‍ട്ടി ഘടകങ്ങളുടെ ആവശ്യം മുഖ്യമന്ത്രി മാറ്റിവെയ്ക്കുകയായിരുന്നു.
പരാതികള്‍ക്ക് ഇടനല്‍കാതെ പരാതിയുളളവരേയും ഇല്ലാത്തവരേയും മാറ്റി മുഖം രക്ഷിക്കുകയായിരുന്നു ഇപ്പോള്‍.പാര്‍ട്ടി അധികാരത്തിലെത്തി ആറുമാസം തികയുമ്പോഴേക്കും രണ്ടാം തവണ ജില്ലാ പോലീസ് ഉദ്യോഗസ്ഥന്മാരെ മാറ്റിയതിന് മറ്റ് ന്യായങ്ങളൊന്നുമില്ല. പല വിഷയങ്ങളിലും കണ്ണൂരിലെ സഞ്ജയ് ഗരുഡിന് ഉള്‍പ്പെടെയുളള ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ നിക്ഷ്പക്ഷ നടപടികളെടുത്തത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ മുഖം നോക്കാതെ നടപടിയെടുത്തതും നേതൃത്വത്തെ പ്രകോപിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തിയതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പോലീസ് സ്റ്റേഷനകത്ത് പ്രതിഷേധ സമരം നടത്തി.
മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട നിലപാടുകളും പ്രസംഗങ്ങളും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടക്കാക്കി. പോലീസ് മേധാവികളെ മാറ്റിയതോടെ പിണറായിക്ക് പാര്‍ട്ടിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: