തിരുവനന്തപുരം: വിജിലന്‍സിന് വീണ്ടും തിരിച്ചടി. എഡിജിപി ആര്. ശ്രീലേഖയ്ക്കെതിരായ അഴിമതിക്കേസില്‍ ഈ മാസം 20 നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. അന്നുതന്നെ ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരായ അന്വേഷണറിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് പ്രത്യേക ജഡ്ജ് എ. ബദറുദ്ദീന്‍ നിര്‍ദ്ദേശിച്ചു.
ഗതാഗത കമ്മീഷണറായിരിക്കെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് ശ്രീലേഖയ്ക്കെതിരായ കേസ്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ഈ 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കോടതി വിജിലന്‍സിന് നല്‍കിയത്.
ഉന്നതര്‍ക്കെതിരായ അന്വേഷണം വിജിലന്‍സ് മനഃപ്പൂര്‍വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് കഴിഞ്ഞദിവസം നിരീക്ഷിച്ച കോടതി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സ് ആവശ്യം ഇന്നലെ രാവിലെ ഹര്‍ജി പരിഗണിച്ച കോടതി തള്ളി. ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എത്ര സമയം വേണമെന്ന് തീര്‍ത്തു പറയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നാഴ്ചത്തെ സമയമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്. സുകേശനുവേണ്ടി വിജിലന്‍സ് അഭിഭാഷകന് ആവശ്യപ്പെട്ടത്. കൃത്യം തീയതി പറയാന്‍ കോടതി ആവശ്യപ്പെട്ടതോടെ ജനുവരി 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അഭിഭാഷകന് അറിയിച്ചു. അതംഗീകരിച്ച കോടതി സമയം നീട്ടിചോദിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്കി.
ശ്രീലേഖയ്ക്കെതിരായ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസ് കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിജിലന്‍സ് വീണ്ടും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടു.
പുതിയ ഹര്‍ജി വന്ന ഉടന്‍ എസ്പി ആര്. സുകേശന് നവാസിനെ വിളിച്ചുവരുത്തി മൊഴി എടുത്തു.
അതിനിടെ ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കുമ്പോള്‍ 12 ഇടപാടുകളിലായ മൂന്നു കോടിരൂപയുടെ അഴിമതി നടത്തിയെന്ന് പരാതി നല്കിയ ജോമോന് പുത്തന്‍പുരയ്ക്കല്‍, ജോണ്സണ് പടമാടന് എന്നിവരുടെ മൊഴികളും വിജിലന്‍സ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: