കൊട്ടാരക്കര: സിപിഎം നേതാവിന്റെ വീട്ടില്‍ ജപ്തിക്കെത്തിയ റവന്യൂ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് റവന്യൂ ജീവനക്കാര്‍ ഇന്നലെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജപ്തി നടപടികള്‍ക്കെത്തിയ രണ്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരെയും വനിതാ വില്ലേജാഫീസറെയും ആക്രമിച്ച പ്രതി പോലീസിന്റെ മൂക്കിനുതാഴെ ഉെണ്ടങ്കിലും സിപിഎം നേതാവിനെ തൊടാന്‍ പോലീസ് ഭയക്കുകയാണ്. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന് കാരണം.
ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി കേസൊതുക്കാനാണ് നീക്കം. പ്രതിയായ ശ്രീകുമാര്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടും സംരക്ഷണം ഒരുക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗവും രംഗത്തു വന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ സൗകര്യം ഒരുക്കുന്ന പോലീസിന്റെയും പാര്‍ട്ടിയുടെയും നടപടിക്കെതിരെ ഈ വിഭാഗം നേതൃത്വത്തിന് പരാതി നല്കാന് ഒരുങ്ങുകയാണ്.
വെള്ളിയാഴ്ച രാവിലെ 10.30നാണ് കോട്ടാത്തല മൂഴിക്കോട് ശ്രീഭവനില്‍ ശ്രീകുമാറിന്റെ വീട്ടില്‍ ജപ്തി നടപടികള്‍ക്കായി എത്തിയ റവന്യൂ സംഘത്തെ ഗുണ്ടകളുടെ സഹായത്തോടെ ആക്രമിക്കുകയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
മുന്‍പഞ്ചായത്ത് മെമ്പറും സിപിഎം മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമാണ് ശ്രീകുമാര്‍. താലൂക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലേയും വില്ലേജിലേയും ജീവനക്കാര്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. താലൂക്ക് ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പോലീസ് സ്റ്റേഷന് പരിസരത്ത് എത്തിയപ്പോള്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
പ്രതികളെ ഉടന്‍ പിടികൂടാമെന്ന ഉറപ്പിനെ തുടര്‍ന്നു ജീവനക്കാര്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: