ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ അനുകൂല തൊഴിലാളി സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സിനെ (ഐഎന്‍ടിയുസി) കേന്ദ്രസര്‍ക്കാരിന്റെ സമിതികളില്‍ നിന്ന് ഒഴിവാക്കി. സംഘടനയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള അധികാരത്തര്ക്കത്തിലുണ്ടായ ദല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ യോഗങ്ങളിലോ തൊഴിലാളി സംഘടനകളുടെ മറ്റ് സമിതികളിലോ ഐഎന്‍ടിയുസി പ്രതിനിധികളെ ഉള്‍പ്പെടുത്തില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
മുന്‍ എംപി ചന്ദ്രശേഖര്‍ ദുബെയുടെയും ജി.സഞ്ജീവ റെഡ്ഡിയുടെയും നേതൃത്വത്തിലാണ് ഐഎന്‍ടിയുസിയിലെ അധികാരത്തര്‍ക്കം. രണ്ട് പേരും പ്രസിഡണ്ടാണെന്ന് അവകാശപ്പെടുന്നു. സര്‍ക്കാര്‍ സമിതികളിലെ പ്രതിനിധി സംബന്ധിച്ച് ഇരുവിഭാഗങ്ങളും അവകാശവാദമുന്നയിക്കുന്നത് പലപ്പോഴും പ്രശ്നത്തിനിടയാക്കി. വിവിധ തലങ്ങളില്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
കോണ്‍ഗ്രസ് ഇടപെട്ടിട്ടും തമ്മിലടി അവസാനിപ്പിക്കാനായില്ല. കല്‍ക്കരി വകുപ്പിലെ ജോയിന്റ് ബൈപാര്‍ട്ടി കമ്മറ്റി പ്രതിനിധിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: