തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് താക്കീതു നല്കിയ സിപിഎം ഇ.പി. ജയരാജനെയും പി.കെ. ശ്രീമതിയെയും വെറുതെവിട്ടു. വി എസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം ക്ഷണിതാവാക്കി സംസാരിക്കാന്‍ അവസരം നല്‍കും. ബന്ധുനിയമനക്കേസില്‍ പ്രതിയായ ഇ.പി. ജയരാജനെയും ശ്രീമതിയെയും തത്കാലം വെറുതെവിട്ടതാണ് ഏറെ കൗതുകം നല്‍കുന്നത്.
പോളിറ്റ് ബ്യൂറോ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ താക്കീത് ചെയ്യാന്‍ കേന്ദ്ര കമ്മറ്റി തീരുമാനിച്ചത്. പാര്‍ട്ടി അച്ചടക്കവും സംഘടനാതത്ത്വവും വിഎസ് നിരന്തരം ലംഘിച്ചതായി പിബി കമ്മീഷന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും ലഘുവായ അച്ചടക്കനടപടി എന്ന നിലയ്ക്ക് വിഎസിനെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ വിഎസിനെ കേന്ദ്രകമ്മറ്റിയില്‍ നിന്നൊഴിവാക്കണമെന്ന സംസ്ഥാനഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മറ്റി തള്ളി. വിഎസ് പാര്‍ട്ടിക്ക് വഴങ്ങണം. പറയാനുള്ളത് സംസ്ഥാനസമിതിയില്‍ പറയണം. അല്ലാതെ പുറത്തുപറയരുത്. വിഎസും പാര്‍ട്ടിയും പരസ്പരവിശ്വാസത്തോടും ഐക്യത്തോടും മുന്നോട്ടുപോകണമെന്നു നിര്‍ദ്ദേശിച്ച കേന്ദ്രകമ്മറ്റി വിഎസിനെതിരായ നടപടി പിബി കമ്മീഷന് അവസാനിപ്പിച്ചതായും അറിയിച്ചു.
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്കലംഘനങ്ങള്‍ വിഎസ് നിരന്തരം നടത്തി. അതിനാല്‍ ചെറുതെങ്കിലും നടപടി വേണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. പക്ഷേ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിനെ പിന്തുണച്ച് രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് സംസ്ഥാന നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിച്ചത് പരിഗണിച്ച് നടപടി വേണ്ടെന്ന് യെച്ചൂരി വാദിച്ചു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം നിരാകരിച്ചു. പ്രായാധിക്യമാണ് കാരണമെന്ന് വിഎസിനെ ബോധ്യപ്പെടുത്താനും സംസ്ഥാനസമിതിയോട് കേന്ദ്രകമ്മറ്റി നിര്‍ദ്ദേശിച്ചു.
ബന്ധുനിയമനക്കേസില്‍ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി എന്നിവരുടെ പെരുമാറ്റത്തെക്കുറിച്ച് സംസ്ഥാനസമിതിയോട് റിപ്പോര്‍ട്ട് നല്കാന് കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടു. വിഷയം അടുത്ത കേന്ദ്ര കമ്മറ്റിയില്‍ പരിഗണിക്കും. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബി ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ഇ.പി. ജയരാജന്, മെഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണം നടക്കുന്നതും മന്ത്രി എം.എം. മണിക്കെതിരായ കൊലക്കേസ് നിലനില്‍ക്കുന്നതിനാലും പ്രതിരോധത്തിലായ സംസ്ഥാന നേതൃത്വം വിഎസിനെതിരായ കര്‍ശന നിലപാടില്‍ അയവു വരുത്തുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ വിഎസിനെതിരായ നടപടി തിരിഞ്ഞു കുത്തുമെന്നും സംസ്ഥാന നേതൃത്വം ഭയന്നു. അധികാരമേറ്റ് ആറുമാസത്തിനുള്ളില്‍ തന്നെ മന്ത്രിമാരുടെ അഴിമതിയും മറ്റു കേസുകളും ഉദ്യോഗസ്ഥപോരും നിമിത്തം പിണറായി സര്‍ക്കാര്‍ വന്‍ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ വിഎസിനെതിരെ നടപടിയെടുത്ത് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്ന് സംസ്ഥാനഘടകം നിലപാടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: